ന്യൂഡെൽഹി: കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ഇരിക്കെ പല മണ്ഡലങ്ങളിലും അനിശ്‌ചിതത്വം നിലനിൽക്കുന്നു. നിലവിൽ ഡെൽഹിയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്. വൈകുന്നേരം ആറ് മണിക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി സ്‌ഥാനാർഥി പട്ടിക അംഗീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ആലപ്പുഴ, പൊന്നാനി മണ്ഡലങ്ങളിൽ സ്‌ഥാനാർഥികളുടെ കാര്യത്തിലാണ് കൂടുതൽ അനിശ്‌ചിതത്വം. നേമത്തും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിൽ കൂടി സ്‌ഥാനാർഥികളെ തീരുമാനിച്ചതിന് ശേഷമായിരിക്കും പ്രഖ്യാപനം. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം നേമത്തേക്ക് പുതുതായി ശശി തരൂരിനെയാണ് പരിഗണിക്കുന്നത്.
ഡെൽഹിയിൽ നിന്നും ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ ലഭിച്ച വിവരങ്ങൾ അനുസരിച്ച് പൊന്നാനി സീറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ആദ്യഘട്ടത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സിദ്ദീഖ് പന്താവൂരും എഎം രോഹിതും പൊന്നാനിയിൽ പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ എൽഡിഎഫ് സ്‌ഥാനാർഥിയായി പി നന്ദകുമാർ വന്നതോടെ യുഡിഎഫ് പ്രതിസന്ധിയിലായി.
അഞ്ച് പതിറ്റാണ്ടിൽ ഏറെ പ്രവർത്തന പരിചയമുള്ള, അഖിലേന്ത്യാ തലത്തിൽ പേരെടുത്ത നന്ദകുമാറിന് എതിരെ എഎം രോഹിത്തിനോ, സിദ്ദീഖിനോ വെല്ലുവിളി സൃഷ്‌ടിക്കാൻ കഴിയില്ലെന്ന് യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു. പിന്നീട് മണ്ഡലത്തിൽ പരിഗണിച്ച വിവി പ്രകാശിന്റെ പേരും ഇപ്പോൾ സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
മുതിർന്ന നേതാക്കളുടെ എതിർപ്പാണ് വിവി പ്രകാശിനെ ഒഴിവാക്കാനുള്ള കാരണം. മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി ഹരിദാസ്, അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിടി മോഹനകൃഷ്‌ണന്റെ മകൻ പിടി അജയ്‌മോഹൻ എന്നിവരാണ് എതിർപ്പിന് പിന്നിൽ. വിവി പ്രകാശിനെ മാറ്റിനിർത്തിയാൽ മണ്ഡലത്തിലേക്ക് ആര് വരുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നിലവിലെ സാധ്യത പട്ടിക (പൂർണമല്ല)
കണ്ണൂര്‍-സതീശന്‍ പാച്ചേനി, കോന്നി-റോബിന്‍ പീറ്റര്‍, കരുനാഗപ്പള്ളി-സിആര്‍ മഹേഷ്, തൃശൂര്‍-പദ്‌മജ വേണുഗോപാല്‍, കൊച്ചി-ടോണി ചമ്മണി, ചാലക്കുടി-ടിജെ സനീഷ് കുമാര്‍, നാട്ടിക-എന്‍കെ സുധീര്‍, ചെങ്ങന്നൂര്‍-എം മുരളി, കയ്‌പമംഗലം-ശോഭ സുബിന്‍, അടൂര്‍-എംജി കണ്ണന്‍, കുന്നംകുളം-കെ ജയശങ്കര്‍, പുതുക്കാട്-സുബി ബാബു, ചേലക്കര – സിസി ശ്രീകുമാര്‍, ചേര്‍ത്തല-വിഎന്‍ അജയന്‍, ഒറ്റപ്പാലം-ഡോ. പി സരിന്‍.
Read Also: നേമത്ത് വീണ്ടും ട്വിസ്‌റ്റ്; ശശി തരൂർ മൽസരിക്കട്ടെയെന്ന് രാഹുൽ ഗാന്ധി