മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം പോലീസ് സ്‌റ്റേഷൻ പരിധിയിൽ കാളാച്ചാൽ ബസ് സ്‌റ്റോപ്പിന് സമീപമുള്ള നിസ്‌കാര പള്ളിയിൽ മരണമടഞ്ഞ അജ്‌ഞാതനെ തിരിച്ചറിഞ്ഞു.
പാവറട്ടി വെൻമേനാട് സ്വദേശിയായ സിദ്ദിഖ് വട്ടച്ചിറ (63) ആണ് മരണപ്പെട്ടത്. ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി കുടുംബസമേതം താമസിക്കുന്നത് ഗുരുവായൂരിന് സമീപം ബ്രഹ്‌മകുളത്താണ്. കാളാച്ചാലിൽ തന്നെയുള്ള സുഹൃത്തിനെ കാണാൻ വന്നതാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഇദ്ദേഹത്തെ കണ്ടശേഷം തിരികെ പോകുന്ന വഴി വിശ്രമത്തിനും പ്രാർഥനക്കുമായാണ് മസ്‌ജിദിൽ കയറിയതെന്ന് കരുതുന്നു.
പള്ളിയിലെ ഇമാം റഹിം സഖാഫിയാണ് രാവിലെ 11 മണിയോടെ ഇദ്ദേഹത്തെ മസ്‌ജിദിൽ കണ്ടത്. ഈ സമയം, ഇദ്ദേഹം ഉറങ്ങുന്നതായാണ് റഹിം സഖാഫി കരുതിയത്. ശേഷം ഉച്ചക്കുള്ള ബാങ്ക്‌വിളി കേട്ടിട്ടും ഉണരാത്തതിനാൽ ഇമാം അരികിലെത്തി പരിശോധിച്ചപ്പോൾ മരണപ്പെട്ടതായി സംശയം തോന്നുകയും ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയുമായിരുന്നെന്ന് മഹല്ല് പ്രസിഡണ്ട് അബ്‌ദുൽ ജലീൽ അഹ്‌സനി മലബാർ ന്യൂസിനോട് പറഞ്ഞു.
യുഎഇയിലെ ഷാർജ പോർട്ടിൽ ജോലിക്കാരനായിരുന്ന സിദ്ദിഖ് അഞ്ചു വർഷം മുമ്പാണ് ജോലിയിൽ നിന്ന് വിരമിച്ചു നാട്ടിൽ സ്‌ഥിരതാമസമാക്കിയത്. ഭാര്യ ഷമീന സിദ്ദിഖ്, മക്കൾ സഹദ് (ദുബായ്), സിയാദ് (യുകെ), സഹർ പർവീൺ എന്നിവരാണ്. ചങ്ങരംകുളം എസ്‌ഐ വിനോദിന്റെ നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
MOST READ | 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം!