വയനാട്: കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിലെ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയെ വേട്ടയാടാൻ ഇറങ്ങിയപ്പോൾ പന്നിയാണെന്ന് കരുതി വെടിയുതിർത്തുവെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയത്. കൽപ്പറ്റ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയാണ് കോട്ടത്തറ പഞ്ചായത്തിലെ മെച്ചന ചുണ്ടറങ്ങോട് കുറിച്യ കോളനിയിലെ ജയൻ വെടിയേറ്റ് മരിച്ചത്. കമ്പളക്കാട് നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള വണ്ടിയാമ്പറ്റയിൽ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കാട്ടുപന്നിയെ തുരത്താൻ ശ്രമിക്കുന്നതിനിടെ അജ്‌ഞാത സംഘം വെടിവെച്ചെന്നാണ് ജയനോടൊപ്പം ഉണ്ടായിരുന്നവരുടെ മൊഴി. എന്നാൽ, ജയന് വെടികൊണ്ടത് ദൂരെ നിന്നാണെന്നാണെന്നും അബദ്ധത്തിൽ ഉണ്ടായ അപകടമല്ലെന്നുമാണ് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
തുടർന്ന് കേസിലെ ദുരൂഹത മാറ്റാനായി കൽപ്പറ്റ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ 15 അംഗ അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. ജയനടക്കമുള്ള നാലംഗ സംഘം സഞ്ചരിച്ച വാഹനം പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് പേരെയും വെടിവെപ്പ് നടന്ന നെൽപ്പാടത്തിന് സമീപത്തെ നാട്ടുകാരെയും പോലീസ് ചോദ്യം ചെയ്‌തിരുന്നു. ജയന്റെ ഒപ്പമുണ്ടായിരുന്ന ബന്ധു ശരൺ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ഇവരെ കൂടാതെ കോളനിയിലെ ചന്ദ്രപ്പൻ, കുഞ്ഞിരാമൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മരിച്ച ജയന്റെ മൃതദേഹത്തിൽ നിന്നും പരിക്കേറ്റ ശരണിന്റെ ശരീരത്തിൽ നിന്നും ഓരോ വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു.
Most Read: സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യം; പ്രതികളെ ചോദ്യം ചെയ്യുന്നു