ന്യൂഡെൽഹി: സിപിഐ ദേശീയ നിർവാഹക സമിതി അംഗം കനയ്യ കുമാര്‍ ഇന്ന് കോൺഗ്രസ് അംഗത്വം സ്വീകരിക്കും. മൂന്ന് മണിക്ക് എഐസിസി ആസ്‌ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് കനയ്യ ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിക്കുക. ദളിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്‌നേഷ് മേവാനിയും കനയ്യക്കൊപ്പമുണ്ടാകും. എന്നാൽ മേവാനിയുടെ ഔദ്യോഗിക പ്രവേശനം പിന്നീടായിരിക്കും.
ഉച്ചക്ക് 3.30ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയും കനയ്യക്ക് ഒപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും. നേരത്തെ ഭഗത് സിങ് ദിനത്തില്‍ കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക് എത്തുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. രണ്ടു നേതാക്കളേയും കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നതിലൂടെ കൂടുതല്‍ ആളുകളെ പാർടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂണിയനിലൂടെ ഉയര്‍ന്നുവന്ന കനയ്യ നിരവധി സമരങ്ങളിലൂടെ ശ്രദ്ധ നേടിയ വിപ്ളവ നേതാവായിരുന്നു. ആസാദി മുദ്രാവാക്യത്തിലൂടെ അദ്ദേഹം ദേശീയ രാഷ്‌ട്രീയത്തിലും ശ്രദ്ധേയനായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ ബെഗുസരായില്‍ മൽസരിച്ച കനയ്യ സിപിഐ ബിഹാര്‍ ഘടകവുമായി കലഹത്തിലായിരുന്നു.
തിരഞ്ഞെടുപ്പിലെ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ്, പാറ്റ്‌ന ഓഫിസ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം അങ്ങനെ പാർടിയുടെ നെറ്റി ചുളിച്ച സംഭവങ്ങള്‍ പിന്നീടുണ്ടായി. ബിഹാറിലെ നേതൃ മാറ്റം കനയ്യ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് പാർടി അംഗീകരിച്ചില്ല. കനയ്യ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ അനുനയത്തിന് സിപിഐ ശ്രമിച്ചിരുന്നു. പാർടി സംസ്‌ഥാന സെക്രട്ടറിയാക്കണം, തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാനാക്കണം എന്നീ ആവശ്യങ്ങള്‍ നേതൃത്വത്തിന് മുന്‍പില്‍ കനയ്യ വെച്ചിരുന്നു. വരുന്ന ദേശീയ കൗണ്‍സലില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതിനിടെയാണ് കനയ്യയുടെ കൂടുമാറ്റം.
Most Read: ഗുലാബ് ചുഴലിക്കാറ്റ്; പരീക്ഷകൾ മാറ്റി, തെലങ്കാനയിൽ ഇന്ന് പൊതു അവധി