കണ്ണൂർ: റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തിൽ പരിശോധന നടത്തി എൻഐഎ സംഘം. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്‌ഥരാണ് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തി തീപിടിച്ച ട്രെയിൻ പരിശോധിച്ചത്. അന്വേഷണ റിപ്പോർട് ഇന്ന് കൈമാറും. അതേസമയം, കേസ് ഉടൻ എൻഐഎ ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന.
കോഴിക്കോട് എലത്തൂർ തീവെപ്പിന് പിന്നാലെ ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്‌പ്രസ് ട്രെയിനിന് രണ്ടാമതും തീപിടിത്തം ഉണ്ടായതിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ അന്വേഷണ ഏജൻസികളും വളരെ ഗൗരവത്തോടെയാണ് കാണുന്നത്. എക്‌സിക്യൂട്ടിവ് ട്രെയിൻ മാത്രം ലക്ഷ്യം വെച്ചു നീങ്ങുന്നതിന്റെ കാരണം, പിന്നിൽ ഗൂഢാലോചന ഉണ്ടോ, ഇരു സംഭവങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ സംശയങ്ങളാണ് നിലനിൽക്കുന്നത്.
അതേസമയം, ട്രെയിൻ തീവെപ്പ് കേസിൽ പിടിയിലായ പ്രതി ഉത്തർപ്രദേശ് സ്വദേശിയാണെന്ന് പോലീസ് വ്യക്‌തമാക്കി. ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയേക്കും. നേരത്തെ, ട്രെയിനിന് മുന്നിൽ ചവർ കൂട്ടിയിട്ടു കത്തിച്ച കേസിൽ ഇയാളെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇന്നലെ ഷർട്ട് ധരിക്കാതെ പ്രതി കണ്ണൂർ റെയിൽവേ സ്‌റ്റേഷന്റെ ഭാഗത്ത് ഉണ്ടായിരുന്നു. ഇയാളെ ബിപിസിഎല്ലിലെ ഉദ്യോഗസ്‌ഥരാണ് കണ്ടത്. ഈ സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്നാണ് സൂചന.
Most Read: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജിവെച്ചു; അച്ചടക്ക നടപടി അല്ലെന്ന് വിശദീകരണം