ന്യൂഡെൽഹി: ബിജെപി നേതാവ് കപിൽ മിശ്രക്കെതിരായ മാനനഷ്‌ട കേസ് തീർപ്പാക്കി. കപിൽ മിശ്ര നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടർന്നാണ് കേസ് കോടതി റദ്ദാക്കിയത്. ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനാണ് കപിൽ മിശ്രക്കെതിരെ മാനനഷ്‌ട കേസ് നൽകിയത്.
ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും സത്യേന്ദ്ര ജെയിനിനുമെതിരായി കപിൽ മിശ്ര 2017ൽ നടത്തിയ മോശം പരാമർശങ്ങൾക്ക് എതിരെയായിരുന്നു കേസ് നൽകിയിരുന്നത്. കോടതിയിൽ നിരുപാധികം മാപ്പ് അപേക്ഷിക്കാൻ തയാറായതിനെ തുടർന്ന് കപിൽ മിശ്രക്ക് എതിരായ കേസ് റദ്ദാക്കുകയാണെന്ന് അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് വിശാൽ പഹുജ അറിയിച്ചു.
മാപ്പ് അപേക്ഷിക്കാമെന്ന് കപിൽ മിശ്ര കോടതിയെ അറിയിച്ചിട്ടുണ്ട്. മിശ്ര മാപ്പ് പറയുകയാണെങ്കിൽ കേസ് പിൻവലിക്കാമെന്ന് സത്യേന്ദ്ര ജെയിനും വ്യക്‌തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കുന്നതെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു.
അരവിന്ദ് കെജ്‌രിവാളിന് ലഭിച്ച 20 കോടിയുടെ കൈക്കൂലി പണം കൈകാര്യം ചെയ്യുന്നത് ഡൽഹി ആരോഗ്യമന്ത്രിയായ സത്യേന്ദ്ര ജെയിനാണെന്നായിരുന്നു കപിൽ മിശ്രയുടെ പരാമർശം.
Read also: അഞ്ച് വര്‍ഷം തടവോ ഒരു കോടി പിഴയോ; വായു മലിനീകരണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍