ന്യൂഡെല്‍ഹി : വായു മലിനീകരണം തടയുന്നതിനായി പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ഡെല്‍ഹി അടക്കമുള്ള തലസ്‌ഥാന മേഖലകളില്‍ വായു മലിനീകരണം ശിക്ഷ ലഭിക്കാവുന്ന കുറ്റമായി വ്യവസ്‌ഥ ചെയ്‌തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഇത് പ്രകാരം വായു മലിനമാക്കുന്നവർക്ക് അഞ്ച് വര്‍ഷം വരെ തടവോ ഒരു കോടി രൂപ പിഴയോ ശിക്ഷയായി നല്‍കാവുന്നതാണ്.
തലസ്‌ഥാന നഗരിയിലെ വായു മലിനീകരണത്തില്‍ സുപ്രീംകോടതി നിലപാട് കര്‍ശനമാക്കിയതോടെ ആണ് കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് രാഷ്‌ട്രപതി ഒപ്പു വച്ചതോടെ നിയമം നിലവില്‍ വന്നിട്ടുണ്ട്. ഓര്‍ഡിനന്‍സ് പ്രകാരം വായു മലിനീകരണം തടയാനായി രാജ്യത്ത് സ്‌ഥിരം കമ്മീഷന്‍ നിലവില്‍ വരും. കമ്മീഷന്‍ പുറത്തിറക്കുന്ന ഉത്തരവുകള്‍ ലംഘിക്കുന്ന ആളുകള്‍ക്ക് തടവോ പിഴയോ ശിക്ഷിക്കാന്‍ ഓര്‍ഡിനന്‍സില്‍ വ്യക്‌തമാക്കുന്നുണ്ട്.
വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി രൂപീകരിക്കുന്ന കമ്മീഷനില്‍ 18 അംഗങ്ങള്‍ ആയിരിക്കും ഉണ്ടാകുന്നത്. ഇതില്‍ ഡെല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്‌ഥാന്‍, പഞ്ചാബ്, ഹരിയാന എന്നീ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉണ്ടായിരിക്കും. കമ്മീഷന് ഒരു മുഴുവന്‍ സമയ ചെയര്‍പേഴ്സണെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കും. കൂടാതെ കമ്മീഷന്‍ പുറത്തിറക്കുന്ന ഉത്തരവ് ചോദ്യം ചെയ്യാന്‍ സിവില്‍ കോടതികളില്‍ കഴിയില്ല. പകരം ഹരിത ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കും.
Read also : മലിനീകരണ പരാതികൾ ഇനി ‘ഗ്രീൻ ഡെൽഹി’യിലൂടെ; മൊബൈൽ ആപ്പുമായി സർക്കാർ