ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കെ കർണാടകയിൽ ബിജെപിക്കെതിരെ നീക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ സുനില്‍ കനുഗോലുവിനെ പ്രചാരണത്തിന്റെ ചുമതല ഏല്‍പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രശാന്ത് കിഷോറിനൊപ്പം നേതൃസ്‌ഥാനത്ത് ഉണ്ടായിരുന്ന ആളാണ് സുനിൽ. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിനുവേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത് സുനില്‍ കനുഗോലു ആയിരുന്നു. സ്വന്തം സംസ്‌ഥാനമായ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനുവേണ്ടി ബിജെപിക്കെതിരേ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ അടുത്ത ഊഴമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെപിസിസി പ്രസിഡണ്ട് ഡികെ ശിവകുമാര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഡെൽഹിയിൽ എത്തി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയമുറപ്പാക്കാന്‍ ഐക്യത്തോടെ പ്രവര്‍ത്തന രംഗത്തിറങ്ങാന്‍ രാഹുല്‍ ഗാന്ധി നേതാക്കളോട് നിർദ്ദേശിച്ചു.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തേണ്ട പ്രവര്‍ത്തനങ്ങളെ പറ്റിയും നേതാക്കൾ ചര്‍ച്ച ചെയ്‌തു. ഹിജാബ് വിവാദത്തില്‍ ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വരുംവരെ ജാഗ്രത പാലിക്കണമെന്ന് രാഹുല്‍ഗാന്ധി നേതാക്കളോട് നിർദ്ദേശിച്ചതായും സൂചനയുണ്ട്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എം. വീരപ്പ മൊയ്‌ലി, കൗണ്‍സില്‍ ചെയര്‍മാന്‍ ബികെ ഹരിപ്രസാദ് ഉള്‍പ്പെടെ 21 നേതാക്കള്‍ കൂടികാഴ്‌ചയില്‍ പങ്കെടുത്തു.
Most Read: 45000 രൂപക്ക് മാരക ലഹരിമരുന്ന്; ഭർത്താവിനെ കൊല്ലാനും പദ്ധതിയിട്ട് സൗമ്യ