ബംഗളൂര്: കർണാടകയിൽ രണ്ടുഘട്ടങ്ങളിലായി നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. രാഷ്‌ട്രീയപാർട്ടികളുടെ അടിസ്‌ഥാനത്തിലോ അവയുടെ ചിഹ്‌നങ്ങൾ ഉപയോഗിച്ചോ അല്ല തിരഞ്ഞെടുപ്പ് നടന്നതെങ്കിലും ബിജെപി പിന്തുണച്ച സ്‌ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ കൂടുതൽ വിജയം നേടിയതെന്നാണ് വിലയിരുത്തൽ.
20,428 സീറ്റുകളിൽ ബിജെപി പിന്തുണച്ച സ്‌ഥാനാർഥികളും 19,253 സീറ്റുകളിൽ കോൺഗ്രസ് പിന്തുണച്ച സ്‌ഥാനാർഥികളും വിജയം നേടി. 12,731 സീറ്റുകളിൽ ജെഡിഎസ് പിന്തുണക്കുന്ന സ്‌ഥാനാർഥികൾ ജയിച്ചു. സംസ്‌ഥാനത്തെ 5,728 ഗ്രാമ പഞ്ചായത്തുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പിൽ മൊത്തം 82,616 സീറ്റുകളിലേക്കായിരുന്നു മൽസരം. 8,704 സ്‌ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിൽ നിന്നും വ്യത്യസ്‍തമായി കർണാടകയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് രാഷ്‌ട്രീയ പാർട്ടികൾ തമ്മിലുള്ള മൽസരമല്ല. എങ്കിലും സ്‌ഥാനാർഥികൾക്ക് പിന്തുണ നൽകി പ്രമുഖ പാർട്ടികളെല്ലാം മൽസര രംഗത്തുണ്ടായിരുന്നു. വരാനിരിക്കുന്ന താലൂക്ക്, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് മുതൽകൂട്ടാകുമെന്നാണ് കണക്കുകൂട്ടലുകൾ.
ഡിസംബർ 22, 27 തീയതികളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ബുധനാഴ്‌ച രാവിലെ 8 മണിക്കാണ് ആരംഭിച്ചത്. 226 കേന്ദ്രങ്ങളിലായായിരുന്നു വോട്ടെണ്ണൽ ക്രമീകരിച്ചിരുന്നത്. കോവിഡ് ആശങ്കകൾ നിലനിന്നിട്ടും ആവേശകരമായ വോട്ടെടുപ്പാണ് നടന്നത്. ആദ്യഘട്ടത്തിൽ 82 ശതമാനം പേരും രണ്ടാം ഘട്ടത്തിൽ 80.71 ശതമാനം പേരും വോട്ടുകൾ രേഖപ്പെടുത്തി. ബിദർ ജില്ലയിൽ ഒഴികെ ബാക്കിയിടത്തെല്ലാം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്.
Read also: അന്യസംസ്‌ഥാന ലോട്ടറികൾ കേരളത്തിൽ വിൽക്കാം; ഹൈക്കോടതി