കൊച്ചി: അന്യസംസ്‌ഥാന ലോട്ടറികളുടെ വിൽപ്പന നിയന്ത്രിക്കുന്നതിനായി സംസ്‌ഥാനം കൊണ്ടുവന്ന നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ കേന്ദ്രത്തിന് മാത്രമേ നടപടിക്ക് അധികാരമുള്ളുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. നാഗാലാൻഡ് സർക്കാരിന്റെ ലോട്ടറി വിൽക്കുന്നത് തടഞ്ഞത് ചോദ്യം ചെയ്‌ത കോയമ്പത്തൂരിലെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹരജി അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഇടപെടൽ. നാഗാലാൻഡ് സർക്കാരിന്റെ ലോട്ടറിയുടെ വിപണനവും വിൽപ്പനയും തടയരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.
മറ്റു സംസ്‌ഥാനങ്ങളുടെ ലോട്ടറികൾ വിൽക്കുന്നത് തടയാൻ സംസ്‌ഥാനങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ ഇതിന് സംസ്‌ഥാനം ലോട്ടറി ഫ്രീ സോൺ ആയിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. നിയമവിരുദ്ധമായാണ് അന്യസംസ്‌ഥാന ലോട്ടറി പ്രവർത്തിക്കുന്നതെങ്കിൽ അതിൽ കേന്ദ്രത്തിന് മാത്രമേ ഇടപെടാൻ ആകുകയുള്ളുവെന്നും കോടതി വ്യക്‌തമാക്കി. കേന്ദ്രത്തിന്റെ നിർദേശങ്ങൾ പാലിക്കാതെയാണ് നാഗാലാൻഡ് ലോട്ടറികൾ കേരളത്തിൽ വിൽകുന്നതെന്ന പരാതി കേരളത്തിന് ഉണ്ടെങ്കിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിനെ സമീപിക്കാം.
2005ൽ കേരള പേപ്പർ ലോട്ടറീസ് നിയന്ത്രണ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയാണ് ഹരജിക്കാർ ചോദ്യം ചെയ്‌തത്. 2018 മുതലാണ് ഈ ഭേദഗതി നിലവിൽ വന്നത്. ഇതിലൂടെ അന്യസംസ്‌ഥാന ലോട്ടറിയുടെ വിൽപ്പന സംസ്‌ഥാനത്ത് നിയന്ത്രിക്കുകയായിരുന്നു.
1998 നിയമപ്രകാരം ലോട്ടറിയുടെ കാര്യത്തിൽ നിയമം നിർമ്മിക്കാൻ സംസ്‌ഥാന സർക്കാരിന് സാധിക്കും. എന്നാൽ ലോട്ടറി നടത്തുന്നതും പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർമ്മിക്കാനാണ് ഈ അധികാരം സഹായിക്കുക. ഇതിൽ മറ്റൊരു സംസ്‌ഥാനത്തിന് ഇടപെടാൻ കഴിയില്ല. അത് മറ്റൊരു സംസ്‌ഥാനത്തിന്റെ അധികാരത്തിൽ ഇടപെടുന്നതിന് തുല്യമാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് മാത്രമേ ഇടപെടാൻ കഴിയൂവെന്നും കോടതി വ്യക്‌തമാക്കി.
Read also: അടുത്ത മാസത്തോടെ വിമാനത്താവള നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് കൈമാറും