ബെംഗളൂരു: കേരളത്തിൽ നിപ വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതിർത്തി ജില്ലകളിൽ ജാഗ്രത കടുപ്പിച്ച് കർണാടക. ഇതിന്റെ ഭാഗമായി മൈസൂരു, ചാമരാജനഗർ എന്നീ അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ കേരളത്തിൽ നിന്നെത്തുന്ന ആളുകൾക്ക് നിപ ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധന നടത്തും. പരിശോധന നടത്താൻ ആവശ്യമായ സർക്കാർ ഉത്തരവ് ലഭിച്ചാൽ ഉടൻ തന്നെ ഇത് ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കുടക്, മൈസൂരു ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ വ്യക്‌തമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ടെന്ന് കുടക് ജില്ലാ ആരോഗ്യ ഓഫിസർ ആർ വെങ്കിടേഷ് അറിയിച്ചു. കൂടാതെ നിപ പ്രതിരോധത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം വ്യക്‌തമാക്കി.
കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ ജില്ലകളിൽ ഇതുവരെ നിപ സ്‌ഥിരീകരിച്ചിട്ടില്ലെന്നും, അതിനാൽ ആശങ്കപ്പെടേണ്ടെന്നും മൈസൂരു ജില്ലയിലെ എച്ച്ഡി കോട്ട താലൂക്ക് ആരോഗ്യ ഓഫിസർ രവികുമാർ പറഞ്ഞു. കൂടാതെ ഇവിടങ്ങളിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Read also: ഔദ്യോഗിക രേഖകൾ ചോർന്നാൽ കർശന നടപടി; ആഭ്യന്തര വകുപ്പ്