തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ആറ് പ്രതികളുടെ ആസ്‌തികൾ മരവിപ്പിച്ചു. തട്ടിപ്പിൽ നേരിട്ട് പങ്കാളികളായ ബാങ്ക് സെക്രട്ടറിയും ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെടുന്നവരുടെ ആസ്‌തികളാണ് ക്രൈം ബ്രാഞ്ച് മരവിപ്പിച്ചത്. ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു കരീം, സീനിയർ അക്കൗണ്ടന്റ് ജിൽസ്, സൂപ്പർമാർക്കറ്റ് അക്കൗണ്ടന്റായിരുന്ന റെജി അനിൽ, കമ്മീഷൻ ഏജന്റ് ബിജോയ്, ഇടനിലക്കാരൻ പിപി കിരൺ എന്നിവർക്കെതിരെയാണ് നടപടി.
മുഖ്യ സൂത്രധാരനായ കിരണിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. തട്ടിപ്പിലെ പണം ഉപയോഗിച്ച് എവിടെയെല്ലാമാണ് സ്വത്തുക്കൾ വാങ്ങിയതെന്ന് ഇതോടെയാണ് വ്യക്‌തമായത്. തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയിലധികം രൂപയുടെ വായ്‌പ തട്ടിപ്പ് നടന്നതായാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തൽ. സിപിഎം നേതൃത്വത്തിലുള്ള 13 അംഗ ഭരണ സമിതിയായിരുന്നു ബാങ്കിലേത്.
ഈ ഭരണസമിതിയെ തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് പിരിച്ചു വിട്ടിരുന്നു. പല രീതിയിലാണ് വായ്‌പാ തട്ടിപ്പ് നടത്തിയിരിക്കുന്നത്. 100ലധികം വ്യാജ വായ്‌പകളാണ് ഭരണസമിതിയുടെ വ്യക്‌തമായ പങ്കോട് കൂടി എടുത്തതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. കേസിൽ 12 ഭരണസമിതി അംഗങ്ങളെ ക്രൈം ബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. ഇതിൽ രണ്ട് പേർ ഇനിയും പിടിയിലാകാനുണ്ട്.
Read Also: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബിൽ തയ്യാറായി