തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ വിളിപ്പിച്ച ഭരണസമിതി അംഗങ്ങൾ ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല. തൃശൂര്‍ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഇന്ന് ഹാജരാകാന്‍ മൂന്ന് ഭരണസമിതി അംഗങ്ങള്‍ക്ക് നിർദ്ദേശം നല്‍കിയിരുന്നു. ഇവർ എത്താത്ത സാഹചര്യത്തിൽ തുടർ നടപടികളിലേക്ക് കടക്കും.
അതേസമയം, കേസിലെ ആറു പ്രതികളുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് പരിശോധന തുടരുകയാണ്. ആറ് സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയമാണ് പരിശോധന നടത്തുന്നത്. ആരോപണ വിധേയരായവരുടെ ഭൂമിയുടെയും നിക്ഷേപങ്ങളുടെയും രേഖകള്‍ കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. പ്രതികളായ മുന്‍ മാനേജര്‍ ബിജു കരീം, ബിജോയ്, ജില്‍സ് എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന. ബിജോയുടെ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് രേഖകൾ പിടിച്ചെടുത്തു.
അതേസമയം, കരുവന്നൂര്‍ ബാങ്ക് വായ്‌പ തട്ടിപ്പില്‍ ആരോപണ വിധേയരായ പാര്‍ടി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് ആലോചിക്കാന്‍ വിളിച്ചു ചേർത്ത സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം തുടരുകയാണ്. സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് ചേരുന്നത്.
നൂറ് കോടിയിലേറെ രൂപയുടെ വായ്‌പ തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന്റെ ഭരണസമിതിയുടെ ഉത്തരവാദിത്തം സംബന്ധിച്ചാണ് ഇന്നത്തെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ച. ബാങ്ക് പ്രസിഡണ്ട് കെകെ ദിവാകരന്‍ അടക്കം ആറ് പാർടി അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
Most Read: ഐഎൻഎൽ യോഗം നടന്നു; ഭിന്നതകളുണ്ടായി; പുറത്തെ സംഘർഷം അറിയില്ലെന്ന് അഹമ്മദ് ദേവർകോവിൽ