കാസർഗോഡ്: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ കാസർഗോഡ് ജില്ലയിൽ വ്യാപകമായി നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. ഹൊസ്‌ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിൽ ആറും മഞ്ചേശ്വരത്ത് ഒരു വീടും ഉൾപ്പടെ 13 വീടുകൾ ഭാഗികമായി തകർന്നു. കൃഷിക്കും വ്യാപകമായി നാശം സംഭവിച്ചു. 499 കർഷകരുടെ 74.1 ഹെക്‌ടർ കൃഷിയാണ് മഴയിൽ നശിച്ചത്. 1.16 കോടി രൂപയുടെ നഷ്‌ടം കണക്കാക്കുന്നുണ്ട്.
ക്ളായിക്കോട്, മടിക്കൈ (2), തിമിരി, നീലേശ്വരം, കാഞ്ഞങ്ങാട് വില്ലേജുകളിലും ഭീമനടി, ചിറ്റാരിക്കാൽ, മാലോത്ത് (2), പാലാവയൽ, തായന്നൂർ വില്ലേജുകളിലും മഞ്ചേശ്വരം കൊടലമൊഗർ വില്ലേജിലുമാണ് വീട് തകർന്നത്. രണ്ട് വീടുകൾ ഒഴികെ നാല് ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കിയിട്ടുണ്ട്. മാലോട് വില്ലേജിലെ കമ്മാടിയിൽ ഇടിമിന്നലിലാണ് ഒരു വീടിന് നാശമുണ്ടായത്.
അതേസമയം, ജില്ലയിലെ പുഴകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ഷിറിയ, പയസ്വിനി, ചന്ദ്രഗിരി പുഴകളിലെ ജലനിരപ്പാണ് താഴ്ന്ന് തുടങ്ങിയത്. ഷിറിയയിൽ 91.94 മീറ്ററും പയസ്വിനിയിൽ 15.2 മീറ്ററും, ചന്ദ്രഗിരിയിൽ 33.48 മീറ്ററുമാണ് ഇപ്പോഴത്തെ ജലനിരപ്പ്.
Most Read: രാജ്യത്ത് മഴ രൂക്ഷം; ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ 3 മരണം