കാസർഗോഡ്: ചെറുവത്തൂരിൽ വീണ്ടും ഭക്ഷ്യവിഷബാധ. ചെറുവത്തൂരിന് സമീപം പടന്ന കടപ്പുറത്ത് നിന്ന് ഐസ്‌ക്രീം കഴിച്ച സഹോദരങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കാസർഗോഡ് മാവിലക്കടപ്പുറം സ്വദേശികളായ അനന്തു, അനുരാഗ് എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിൽസയിൽ കഴിയുന്നത്. അതേസമയം, ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചിരുന്നു.
ചെറുവത്തൂരിലെ നാരായണൻ-പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ(16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് മരണം. ദേവാനന്ദക്കൊപ്പം ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ ആശുപത്രിയിൽ ചികിൽസയിലാണ്. ഇതിൽ 5 പേരുടെ നില ഗുരുതരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. ഇവരെ ഉടൻ ജില്ലാ ആശുപത്രിയിലേക്ക് മറ്റും.
കാസർഗോഡ് ചെറുവത്തൂർ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കത്തെ തുടർന്ന് ഇന്നലെയാണ് നാല് പേർ ആശുപത്രിയിൽ ചികിൽസ തേടിയത്. ഇന്ന് രാവിലെ മൂന്ന് പേർ കൂടി പനിയും വയറിളക്കവുമായി ആശുപത്രിയിൽ എത്തി. തുടർന്ന് ഇതേകാരണം പറഞ്ഞ് നിരവധി പേർ ആശുപത്രിയിൽ എത്തുകയായിരുരുന്നു. തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഷവർമ കഴിച്ചവർക്കാണ് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായതെന്ന് കണ്ടെത്തിയത്.
അതേസമയം,മുന്നറിയിപ്പുമായി ഡിഎംഒ രംഗത്തെത്തി. രണ്ട് ദിവസത്തിനുള്ളിൽ ചെറുവത്തൂരിലെ കടയിൽ നിന്ന് ഷവർമ കഴിച്ചവർ ദേഹാസ്വാസ്‌ഥ്യം ഉണ്ടെങ്കിൽ ചികിൽസ തേടണമെന്ന് ഡിഎംഒ അറിയിച്ചു. അതിനിടെ, ഭക്ഷ്യവിഷബാധക്ക് കാരണമായ ഷവർമ വിറ്റ ഐഡിയൽ കൂൾബാർ ആരോഗ്യവകുപ്പ് പൂട്ടി സീൽ ചെയ്‌തു. വിശദമായ പരിശോധന തുടങ്ങിയെന്ന് ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സിവി പ്രമീള അറിയിച്ചു.
Most Read: സ്വർണവേട്ട തുടർക്കഥയാകുന്നു; കരിപ്പൂരിൽ 2 കിലോയുമായി കണ്ണൂർ സ്വദേശി പിടിയിൽ