കാസർഗോഡ്: ജില്ലയിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ജില്ലാ കമ്മിറ്റി ഓഫിസ് ഉപരോധിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തെ തുടർന്ന് പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടി. കുമ്പള പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സിപിഐഎം-ബിജെപി കൂട്ടുകെട്ടിനെതിരെയാണ് പ്രതിഷേധം നടത്തുന്നത്.
സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നേരിട്ടെത്തി ചർച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുമ്പള പഞ്ചായത്തിലെ സിപിഐഎം കൂട്ടുകെട്ട് അവസാനിപ്പിച്ച് സംസ്‌ഥാന നേതൃത്വം മാപ്പ് പറയണം. പഞ്ചായത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപിയും സിപിഐഎമ്മും ഒത്തുകളിച്ചെന്നാണ് പ്രവർത്തകരുടെ ആരോപണം. കെ സുരേന്ദ്രന് എതിരെ ഉൾപ്പടെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകരുടെ പ്രതിഷേധം.
കുമ്പള സ്‌റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളായ സുരേഷ് കുമാർ ഷെട്ടി, ശ്രീകാന്ത്, മണികണ്‌ഠ റേ എന്നിവർ സിപിഐഎമ്മുമായി ഒത്തുകളിച്ചു. ഇവർക്കെതിരെ നടപടി എടുക്കാൻ നേതൃത്വം തയ്യാറായില്ല. പകരം ഇവർക്ക് പാർട്ടിയിൽ ഉന്നത സ്‌ഥാനങ്ങൾ നൽകുകയാണ് ചെയ്‌തത്. വിഷയത്തിൽ സംസ്‌ഥാന അധ്യക്ഷന് ഉൾപ്പടെ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.
കെ സുരേന്ദ്രൻ ഇന്ന് കാസർഗോഡ് ജില്ലയിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്ന സാഹചര്യത്തിൽ കൂടിയാണ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ, സുരേന്ദ്രൻ ഇതുവരെ ജില്ലയിൽ എത്തിയിട്ടില്ല. സുരേന്ദ്രൻ നേരിട്ടെത്തി തങ്ങളോട് ചർച്ച നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപെടുന്നു. വിഷയം ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും പ്രവർത്തകർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Most Read: കിഴക്കമ്പലത്തെ കൊലപാതകം മൃഗീയം, സിപിഐഎം നിലപാട് വ്യക്‌തമാക്കണം; മുരളീധരന്‍ എംപി