തിരുവനന്തപുരം: കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകം മൃഗീയമെന്ന് കെ മുരളീധരന്‍ എംപി. ട്വിന്റി- ട്വന്റിയുടെ നിലപാടുകളോട് വിയോജിപ്പുണ്ട്. എന്നാല്‍ ആളെ കൊല്ലുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തരുതെന്നും വിഷയത്തില്‍ സിപിഐഎം നിലപാട് വ്യക്‌തമാക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.
ഭരണകക്ഷി എംഎല്‍എക്കെതിരെ സമരം ചെയ്യാന്‍ പോലും അവകാശമില്ലാത്ത സാഹചര്യമാണെന്നും എംപി ചൂണ്ടിക്കാട്ടി.
അതേസമയം ദീപുവിന്റെ മരണത്തില്‍ വലിയ ഗൂഡാലോചന നടക്കുന്നുണ്ടെന്നാണ് ട്വന്റി- ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ പ്രതികരണം. ദീപുവിനും കുടുംബത്തിനും നീതി കിട്ടിയില്ല. കേസിലെ പ്രതികളെ കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ രക്ഷപെടുത്തും. ദീപുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും സാബു ജേക്കബ് വ്യക്‌തമാക്കി.
ഇതിനിടെ ദീപുവിന്റെ സംസ്‌കാരം ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുത്തവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സാബു ജേക്കബ് അടക്കമുള്ളവർക്ക് എതിരെയാണ് കേസെടുത്തത്.
ദീപുവിന്റെ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു. മരണകാരണം തലയോട്ടിയിലെ ക്ഷതമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയോട്ടിക്ക് പിറകില്‍ രണ്ടിടങ്ങളില്‍ ക്ഷതം ഉള്ളതായി കണ്ടെത്തി. ക്ഷതമേറ്റ അതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്‌തം കട്ടപിടിച്ചു. കരള്‍ രോഗവും മരണത്തിന് ആക്കംകൂട്ടി. ക്ഷതമേറ്റതിനെ തുടര്‍ന്ന് രക്‌തധമനികളില്‍ പൊട്ടല്‍ ഉണ്ടായി. കരള്‍രോഗം ഉള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു.
Most Read: എച്ച്ആർഡിഎസിലെ ജോലി; വിവാദത്തിന് പിന്നിൽ ശിവശങ്കറെന്ന് സ്വപ്‌ന