എറണാകുളം: കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കുന്നതിന് മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകി. കോടതി മാറ്റം ആവശ്യപ്പെട്ട് ദീപുവിന്റെ അച്ഛൻ കുഞ്ഞരു നൽകിയ ഹരജിയിലാണ് നടപടി.
കേസ് പരിഗണിക്കുന്ന എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതി ജഡ്‌ജിക്ക് വ്യക്‌തമായ സിപിഎം ബന്ധം ഉണ്ടെന്ന് ഹരജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്‌ജി. കോടതിയിൽ നിന്ന് തങ്ങൾക്ക് നോട്ടീസോ മറ്റ് രേഖകളോ നൽകാൻ തയ്യാറാകുന്നില്ല. കേസിലെ പ്രതികളും സിപിഎം പ്രവർത്തകരാണ്. ഈ സാഹചര്യത്തിൽ നീതി ലഭിക്കില്ലെന്നും പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കുന്ന കോടതി മാറ്റണമെന്നുമാണ് ഹരജിയിൽ അറിയിച്ചിരുന്നത്.
ജഡ്‌ജിയുടെ സിപിഎം ബന്ധം തെളിയിക്കാൻ സോഷ്യൽ മീഡിയാ അക്കൗണ്ടുകളുടെ പകർപ്പും ഹരജിക്കാരൻ ഹൈക്കോടതിക്ക് കൈമാറിയിരുന്നു. കേസിൽ സിപിഎം പ്രവർത്തകരുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. ഫെബ്രുവരി 12ആം തീയതിയാണ് ട്വന്റി ട്വന്റിയുടെ വിളക്ക് അണയ്‌ക്കൽ സമരത്തിനിടെ ദീപുവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദീപു ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.
Most Read: കെഎസ്‌യു നിയമസഭാ മാർച്ചിൽ സംഘർഷം; പ്രവർത്തകരും പോലീസുമായി ഏറ്റുമുട്ടി, അറസ്‌റ്റ്