എറണാകുളം: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു കൊല്ലപ്പെട്ട കേസിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളി. കേസിലെ പ്രതികളായ സിപിഐഎം പ്രവർത്തകർ അബ്‌ദു റഹ്‌മാന്‍, അസീസ്, സൈനുദ്ദീന്‍, ബഷീര്‍ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ തൃശൂർ പ്രിൻസിപ്പൽ കോടതിയാണ് തള്ളിയത്.
ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായതിനെ തുടർന്ന് ഇന്നാണ് വിധി പറഞ്ഞത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്നു നേരത്തെ കേസ് പരിഗണിച്ചിരിക്കുന്നത്. എന്നാൽ പട്ടികജാതി/ വര്‍ഗ പീഡനം തടയല്‍ നിയമപ്രകാരമുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ കോടതി വീഴ്‌ച വരുത്തിയതായി ഹൈക്കോടതി കണ്ടെത്തിയതോടെ തൃശൂർ പ്രിൻസിപ്പൽ കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു.
ഫെബ്രുവരി 12ആം തീയതിയാണ് വിളക്കണക്കൽ സമരത്തിനിടെ കിഴക്കമ്പലത്ത് ദീപുവിനെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദീപുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തലയ്‌ക്കേറ്റ ഗുരുതര പരിക്കിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്.
Read also: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ; മുഖ്യമന്ത്രി