കൊച്ചി: കത്വ ഫണ്ട് വെട്ടിപ്പ് ആരോപണം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷിക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുൻ ജനറൽ സെക്രട്ടറി സികെ സുബൈറിന് ഇഡി സമൻസ് അയച്ചു. ഈ മാസം 22ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. പികെ ഫിറോസിനെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലമാണ് ഫണ്ട് വെട്ടിപ്പ് ആരോപണം ഉന്നയിച്ചത്. കത്വ, ഉന്നാവ് പെൺകുട്ടികൾക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തിൽ അട്ടിമറി നടന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ സംസ്‌ഥാന നേതാക്കൾ വിനിയോഗിച്ചു എന്ന് അദ്ദേഹം പറഞ്ഞു. 15 ലക്ഷത്തോളം രൂപ വകമാറ്റി ഉപയോഗിച്ചു എന്നും അദ്ദേഹം ആരോപിച്ചു.
സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ. ഫിറോസ്, സികെ സുബൈർ എന്നിവർക്കെതിരെ ആയിരുന്നു യൂസഫ് പടനിലത്തിന്റെ ആരോപണം. നോട്ടീസ് ലഭിച്ചെന്നും 22ന് തന്നെ താൻ ഹാജരാകുമെന്നും സുബൈർ പ്രതികരിച്ചു.
Read Also: നിരുത്തരവാദപരം; കോവിഡ് വർധിക്കുമ്പോഴും പരീക്ഷ നടത്താനുള്ള സർവകലാശാലാ നീക്കത്തിനെതിരെ തരൂർ