തിരുവനന്തപുരം: ലക്ഷദ്വീപിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം പസാക്കി. മുഖ്യമന്ത്രിയാണ് സഭയിൽ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചത്. സംഘപരിവാർ അജണ്ടയുടെ പരീക്ഷണ ശാലയായി ലക്ഷദ്വീപ് മാറിയെന്നും കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും നടപ്പാക്കാനാണ് അഡ്‌മിനിസ്ട്രേറ്റർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചട്ടം 118 പ്രകാരമുള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. ലക്ഷദ്വീപിൽ നടപ്പാക്കുന്നത് സംഘപരിവാർ അജണ്ടയാണെന്നും അത് മുളയിലേ നുള്ളണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളായ അനൂപ് ജേക്കബും എൻ ഷംസുദ്ദീനും പിടി തോമസും പ്രമേയത്തിന് ഭേദഗതി നിർദേശിച്ചു.
സംഘപരിവാറിനേയും ബിജെപിയെയും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നില്ല എന്ന് എന്‍ ഷംസുദ്ദീൻ വിമര്‍ശിച്ചു. സംഘപരിവാർ താൽപര്യം സംരക്ഷിക്കുന്നുവെന്ന് എടുത്തു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രത്തെ കൃത്യമായി വിമർശിക്കണമെന്ന് പിടി തോമസും ചൂണ്ടിക്കാട്ടി. ദ്വീപ് ജനതയുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്‌കാരങ്ങൾ ഉടൻ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
Read also: വയനാട് ജില്ലയില്‍ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു