തിരുവനന്തപുരം: കേരളം ഇന്ന് വിധിയെഴുതും. 2 കോടി 74 ലക്ഷം വോട്ടർമാരാണ് പോളിങ് ബൂത്തുകളിലേക്ക് എത്തുക. 957 സ്‌ഥാനാർഥികളിൽ നിന്ന് 140 പേരെ തിരഞ്ഞെടുക്കാനുള്ള ജനവിധിയാണ് ഇന്ന് നടക്കുക. സ്വർണക്കടത്തും സ്‌പ്രിങ്ക്‌ളറും ആഴക്കടൽ മൽസ്യബന്ധനവും മുതൽ ശബരിമല വരെ പ്രചാരണ കോലാഹലങ്ങളിൽ ഇടം പിടിച്ചു.
തുടർഭരണം ഉറപ്പാക്കാൻ, ‘ഉറപ്പാണ് എൽഡിഎഫ്’ എന്ന ഇടതുപക്ഷത്തിന്റെ വാഗ്‌ദാനത്തിന് ‘സദ്ഭരണത്തിന് യുഡിഎഫ്’ എന്നാണ് പ്രതിപക്ഷം നൽകുന്ന മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കൾ പ്രചാരണത്തിന് കൊഴുപ്പ് കൂട്ടാൻ സംസ്‌ഥാനത്ത് സജീവമായത് മുന്നണികൾക്ക് ആവേശമായി.
ഓരോ വോട്ടറേയും സ്വാധീനിക്കാൻ അവസാന നിമിഷത്തിലും ആരോപണങ്ങൾക്ക് മൂർച്ച കൂട്ടി ഇഞ്ചോടിഞ്ച് മൽസരിക്കുകയായിരുന്നു ഓരോ മുന്നണിയും. ഏറ്റവും ഒടുവിൽ ഇരട്ട വോട്ട് വിവാദത്തിന്റെ നിഴലിലാണ് പോളിങ് ദിവസം കടന്നു വരുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്ന് ലഭിച്ച പാഠങ്ങൾ ഉൾക്കൊണ്ട് ഇക്കുറി കലാശക്കൊട്ടും നിരോധിച്ചിരുന്നു. കൊട്ടില്ലെങ്കിലും ആവേശം ഒട്ടും ചോരാതെ കലാശം മൂന്ന് മുന്നണികളും ഭംഗിയായി അവസാനിപ്പിച്ചു. 15ആം കേരള നിയമസഭയിലേക്കുള്ള വിധിയെഴുത്താണ് ഇന്ന് നടക്കുക. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് ജനങ്ങൾ ബൂത്തുകളിൽ എത്തണം.
രാവിലെ 7 മണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് 7 വരെ തുടരും. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തയാറെടുപ്പുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. പ്രശ്‌ന ബാധിത കേന്ദ്രങ്ങളിൽ വീഡിയോ ചിത്രീകരണവും ചുമതലക്കായി കേന്ദ്രസേനയുമുണ്ടാകും. കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വൈകുന്നേരം അവസാന മണിക്കൂറിൽ വോട്ടുചെയ്യാൻ പ്രത്യേക സജ്‌ജീകരണമുണ്ട്. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.
Also Read: നാളെ പോളിംഗ് ബൂത്തിലേക്ക് പോകുന്നവർക്കായി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക