തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ വാങ്ങി നൽകാൻ സംസ്‌ഥാന സർക്കാർ 126 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഈ പണം നൽകുക. മെഡിക്കൽ സർവീസസ് കോർപറേഷനാണ് വാക്‌സിൻ വാങ്ങി നൽകേണ്ട ചുമതലയുള്ളത്.
ഈ മാസം ഏകദേശം 18.18 ലക്ഷം വാക്‌സിൻ വേണമെന്നാണ് സ്വകാര്യ ആശുപത്രികൾ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിയെ അറിയിച്ചത്. ഇതനുസരിച്ച് 20 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ വാങ്ങി നൽകാനാണ് മെഡിക്കൽ സർവീസസ് കോർപറേഷന് അനുവദിച്ചത്.
സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ വാക്‌സിൻ വാങ്ങുക. രണ്ട് തവണകളായി പത്ത് ലക്ഷം വീതം വെച്ചാണ് വാക്‌സിൻ വാങ്ങുക. സർക്കാർ മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി വാങ്ങി നൽകുന്ന വാക്‌സിന്റെ തുക പിന്നീട് സ്വകാര്യ ആശുപത്രികളിൽ നിന്ന് സർക്കാർ ഈടാക്കും.
വാക്‌സിൻ വാങ്ങാനുള്ള നടപടികൾക്ക് തുടക്കമായെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ അറിയിച്ചു. നിലവിൽ വാക്‌സിൻ വിതരണം ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലാണ് സർക്കാർ വാങ്ങുന്ന വാക്‌സിനും എത്തിക്കുക. മൂന്നാം തരംഗ സാധ്യതയും രോഗികളുടെ എണ്ണം കൂടാനുള്ള സാഹചര്യവും നിലനിൽക്കെയാണ് കൂടുതൽ സ്വകാര്യ ആശുപത്രികളെ കൂടി വാക്‌സിൻ യജ്‌ഞത്തിൽ പങ്കാളികളാക്കുന്നത്.
Also Read: ഇഡിക്കെതിരായ അന്വേഷണത്തിന് സ്‌റ്റേ: സർക്കാർ ഭാഗം വീണ്ടും കോടതിയെ അറിയിക്കും; വിജയരാഘവൻ