ന്യൂഡെല്‍ഹി : സ്വാശ്രയ മെഡിക്കല്‍ കോളേജ് ഫീസ് വര്‍ധനയില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ച് സംസ്‌ഥാന സര്‍ക്കാര്‍. സ്വാശ്രയ കോളേജുകള്‍ ആവശ്യപ്പെടുന്ന പരമാവധി ഫീസ് വിദ്യാര്‍ഥികള്‍ നല്‍കേണ്ടി വരുമെന്നും, ഇത് വിദ്യാര്‍ഥികളെ അറിയിക്കണമെന്നും ഹൈക്കോടതി പുറപ്പെടുച്ച ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ജസ്‌റ്റിസ് രാജേന്ദ്രബാബു വിവിധ കോളേജുകളുടെ സാഹചര്യം നോക്കി 6.32 മുതല്‍ 7.65 ലക്ഷം വരെയാണ് ഓരോ കോളേജുകള്‍ക്കും ഫീസ്യിനിശ്‌ചച്ചിരുന്നത്. എന്നാല്‍ ഈ മാസം 13 ആം തീയതി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മാനേജ്‌മെന്റ് ആവശ്യപ്പെടുന്ന ഫീസ് വിദ്യാര്‍ഥികള്‍ നല്‍കണം. വിദ്യാര്‍ഥികള്‍ ഓപ്ഷന്‍ നല്‍കിത്തുടങ്ങിയ ഈ സാഹചര്യത്തില്‍ വലിയ പ്രതിസന്ധിയാണ് ഫീസ് വര്‍ധന മൂലം ഉണ്ടാകുന്നത്.
ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ 11 മുതല്‍ 22 ലക്ഷം വരെ ഫീസ് നിരക്ക് കൂടി ചേര്‍ത്ത് മെറിറ്റ് സീറ്റുകളില്‍ വിവിധ മാനേജ്‌മെന്റുകള്‍ വിജ്‌ഞാപനം പുറത്തിറക്കി. ഇതോടെ ഫീസ് കുറയുമെന്ന് കരുതി ഓപ്ഷന്‍ നല്‍കിയ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലായി. ഇതിനെ മറികടക്കാനായാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ സുപ്രീംകോടതിയുടെ വിധി വരുന്ന വരെ പ്രവേശന നടപടികള്‍ നീട്ടികൊണ്ട് പോകാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്. ഇതോടെ ഓപ്ഷന്‍ മാറ്റി നല്‍കുന്നതിനായി പ്രവേശന പരീക്ഷ കമ്മീഷണര്‍ ഒരു ദിവസത്തെ സമയം കൂടി നീട്ടി നല്‍കി. പക്ഷേ ഓപ്ഷന്‍ മാറ്റി നല്‍കിയാലും അടക്കേണ്ടി വരുന്ന ഫീസ് എത്രയാണെന്ന് കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ കടുത്ത പ്രതിസന്ധിയിലാണ്.
Read also : വിസ്‌കോൺസിനിലെ ഷോപ്പിങ് മാളിൽ വെടിവെപ്പ്; 8 പേർക്ക് പരിക്ക്