വാഷിങ്ടൺ: യുഎസിലെ വിസ്‌കോൺസിനിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പിൽ 8 പേർക്ക് പരിക്ക്. വോവോട്ടോസ നഗരത്തിലുള്ള മെയ്‌ഫെയർ മാളിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിന് ശേഷം അക്രമിയെ കാണാതാവുകയായിരുന്നു. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
പരിക്കേറ്റ ഒരു കൗമാരക്കാരൻ ഉൾപ്പടെ 8 പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യസ്‌ഥിതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നാൽ, ആരുടേയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വോവോട്ടോസ മേയർ ഡെന്നിസ് മക്‌ബ്രൈഡിന്റെ പ്രതികരണം.
Also Read: കോവിഡ് രൂക്ഷം; ഡെൽഹിയിൽ പൊതു ഇടങ്ങളിൽ തുപ്പുന്നവർക്ക് 2000 രൂപ പിഴ
ചെറുപ്പക്കാരനായ ഒരു വെളുത്ത വർഗക്കാരനാണ് വെടിവെപ്പ് നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമി വെടിവെപ്പ് ആരംഭിച്ചപ്പോൾ തന്നെ ജീവനക്കാരുൾപ്പടെ നിരവധി ആളുകളാണ് മാളിൽ ഉണ്ടായിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വെടിവെപ്പുണ്ടായപ്പോൾ 79 വയസുള്ള അമ്മയോടൊപ്പം താൻ കടയിലുണ്ടായിരുന്നുവെന്ന് മാളിൽ ഒരു സ്‌ഥാപനം നടത്തുന്ന ജിൽ വോളി മാദ്ധ്യമങ്ങളോട് പറഞ്ഞു. വെടിവെപ്പാണെന്ന് പെട്ടെന്ന് തന്നെ മനസിലായെന്നും തങ്ങൾ തറയിൽ കമഴ്ന്ന് കിടന്നെന്നും ജിൽ വിശദീകരിച്ചു.
മാളിനുള്ളിലെ ജീവനക്കാരും ആളുകളും നേരിട്ട ഞെട്ടിക്കുന്ന സംഭവത്തിൽ രോഷവും വിഷമവും രേഖപ്പെടുത്തിക്കൊണ്ട് മാൾ നടത്തുന്ന കമ്പനിയും പ്രസ്‌താവന പുറത്തിറക്കിയിട്ടുണ്ട്.