തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും കാര്യപ്രാപ്‌തിയുള്ള ഏജന്‍സിയാണ് എന്‍ഐഎ എന്നും ഗവര്‍ണര്‍ പറഞ്ഞു.
അതോടൊപ്പം അന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്ക് ക്ഷമയോടെ കാത്തിരിക്കാമെന്നും അന്വേഷണത്തെ കുറിച്ച് വിലയിരുത്തേണ്ട സമയമല്ല ഇതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. നിയമം എല്ലാത്തിനും മുകളിലാണ്. കൂടാതെ അന്വേഷണ ഏജന്‍സിയെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും എന്‍ഐഎക്ക് ആരേയും ചോദ്യം ചെയ്യാന്‍ അധികാരമുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്തിനാണ് മന്ത്രിയെ വിളിപ്പിച്ചതെന്നോ എന്താണ് ചോദിച്ചതെന്നോ അറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, കേസില്‍ എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി. ചൊവ്വാഴ്‌ച സ്വപ്‌ന സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങുന്ന സാഹചര്യത്തിലാണ് എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസിലെത്തി സ്വപ്‌ന നല്‍കിയിരിക്കുന്ന മൊഴി ഉള്‍പ്പെടെ പരിശോധിക്കുന്നത്. നാളെ സ്വപ്‌നയെ ഡിജിറ്റല്‍ തെളിവുകളുടെ അടക്കം അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് കസ്റ്റംസ് ഓഫീസില്‍ എത്തി അന്വേഷണ സംഘം മൊഴികള്‍ പരിശോധിക്കുന്നത്.
Read Also: ‘വിളകളെക്കുറിച്ച് അറിവില്ലാത്ത മോദി കർഷകർക്ക് വേണ്ടി എന്ത് ചെയ്യാനാണ്’?