തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമംഗമായ പിആർ ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. ഒളിമ്പിക്‌സിൽ പങ്കെടുത്ത മറ്റു മലയാളി താരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകാനും തീരുമാനമായിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിലാണ് പിആര്‍ ശ്രീജേഷടക്കമുള്ള താരങ്ങള്‍ക്ക് പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചത്.
രണ്ടു കോടി രൂപക്കൊപ്പം ശ്രീജേഷിന് ജോലിയിൽ സ്‌ഥാനക്കയറ്റവും നൽകും. നിലവിൽ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്‌ടറായ ശ്രീജേഷിന് ജോയിന്റ് ഡയറക്‌ടറായാണ് സ്‌ഥാനക്കയറ്റം നൽകുക.
നേരത്തെ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിനെ തുടർന്ന് സംസ്‌ഥാന സർക്കാരിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ വിമർശനങ്ങൾക്കെല്ലാം മറുപടിയായാണ് സർക്കാരിന്റെ പ്രഖ്യാപനം. ശ്രീജേഷിന്റേത് വലിയ നേട്ടമാണെന്ന് പുരസ്‌കാരം പ്രഖ്യാപിച്ച മന്ത്രി വി അബ്‌ദുറഹിമാന്‍ പറഞ്ഞു.
അതേസമയം ശ്രീജേഷ് ഉൾപ്പടെ ഒൻപത് മലയാളികളാണ് ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുത്തത്. ലോങ് ജമ്പിൽ എം ശ്രീശങ്കർ, 400 മീറ്റർ ഹർഡിൽസിൽ എംപി ജാബിർ, 20 കിലോമീറ്റർ നടത്തത്തിൽ കെടി ഇർഫാൻ, 4×400 മീറ്റർ പുരുഷ റിലേയിൽ മുഹമ്മദ് അനസ് യഹിയ, നോഹ നിർമ്മൽ ടോം, അമോജ് ജേക്കബ്, 4×400 മീറ്റർ മിക്‌സഡ് റിലേയിൽ അലക്‌സ് ആന്റണി, നീന്തലിൽ സജൻ പ്രകാശ് എന്നിവരാണ് ടോക്യോയിൽ മൽസരിച്ച മലയാളികൾ. ഇവർക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകും.
Most Read: വാക്‌സിനേഷൻ; തദ്ദേശ സ്‌ഥാപന രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി