തിരുവനന്തപുരം: ആറു വർഷത്തിനിടെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മറ്റ് പല സംസ്‌ഥാനങ്ങളും ഇക്കാലയളവിൽ നികുതി വർധിപ്പിച്ചിട്ടുണ്ടെന്നും കേരളം നികുതി വർധിപ്പിക്കാത്തത് കൊണ്ടാണ് ഇപ്പോൾ കുറക്കാത്തതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പിണറായി സർക്കാർ ഭരണകാലത്ത് നികുതി വർധിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒരുതവണ നികുതി കുറച്ചെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനം ഇന്ധനനികുതി ആനുപാതികമായി കുറച്ചിട്ടുണ്ട്. വർധിപ്പിച്ചതിന്റെ മൂന്നിലൊന്ന് മാത്രമാണ് കേന്ദ്രം കുറച്ചത്. വർധിപ്പിച്ചത് മുഴുവൻ കുറച്ചാൽ നികുതി ആനുപാതികമായി കുറയും. കേന്ദ്ര സ്‌പെഷ്യൽ എക്‌സൈസ് ഡ്യൂട്ടി കുത്തനെ വർധിപ്പിച്ചതാണ് തിരിച്ചടിയായത്. 2011-12ൽ 3138 കോടി രൂപയായിരുന്നു അന്ന് ഇന്ധന നികുതിയായി ലഭിച്ചിരുന്നത്. 2015-16 ആയപ്പോൾ അത് 6100 കോടിയായി വർധിച്ചു.
അത് ഉമ്മൻ ചാണ്ടിയുടെ കാലത്താണ്. അന്ന് 94 ശതമാനം വർധന ഉണ്ടായി. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് 2016-17 കാലഘട്ടത്തിൽ 6876 കോടി ഉണ്ടായിരുന്നത് 19-20 ആയപ്പോൾ 7907 കോടിയേ ആയുള്ളൂ. 15 ശതമാനം മാത്രമായിരുന്നു വർധന.
യുപി, ഗോവ, ഹരിയാന, ഛത്തിസ്‌ഗഡ്, കർണാടക തുടങ്ങിയ സംസ്‌ഥാനങ്ങൾ ഇക്കാലയളവിൽ നികുതി വർധിപ്പിച്ചിരുന്നു. അസമിൽ കോവിഡിന്റെ പേരിൽ പ്രത്യേക സെസ് ഏർപ്പെടുത്തി. രാജസ്‌ഥാനിലും പ്രത്യേക സെസ് ഏർപ്പെടുത്തി. കേരളം കോവിഡിനായി സെസ് ഏർപ്പെടുത്തിയില്ല. സംസ്‌ഥാനത്ത് കോവിഡിനിടെ ചിലവ് വർധിക്കുകയും വരവ് കുറയുകയും ചെയ്‌തുവെന്നും മന്ത്രി പറഞ്ഞു.
Read Also: ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായകം; എതിരാളി സ്‌കോട്ട്ലൻഡ്