എറണാകുളം: ഭക്ഷ്യവിഷബാധയെ തുടർന്ന് കാസർഗോഡ് ജില്ലയിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്‌ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്തത്. കൂടാതെ സംഭവത്തിൽ നിലപാട് വ്യക്‌തമാക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം തന്നെ സംസ്‌ഥാനത്തെ ഭക്ഷണശാലകളിൽ ശുചിത്വം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്‌തു.
കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ പ്രവർത്തിക്കുന്ന ഐഡിയൽ ഫുഡ് പോയിന്റിൽ നിന്നും ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും, ഒരു പെൺകുട്ടി മരിക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദയാണ് മരിച്ചത്. മൂന്ന് പേർ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിൽസയിലാണ്. ഇതിൽ ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കക്ക് തകരാറും, മറ്റൊരു കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമുണ്ട്.
ഇതേ തുടർന്ന് വന്ന മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ കോടതി സ്വമേധയാ കേസ് രജിസ്‌റ്റർ ചെയ്‌തത്. അതേസമയം സംഭവത്തിന് പിന്നാലെ സംസ്‌ഥാനത്തെ അനധികൃത ഇറച്ചിക്കടകള്‍ക്കെതിരെ കര്‍ശന നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതര്‍. കോഴിയിറച്ചിയില്‍ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളില്‍ നിന്നാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. കൂടാതെ സംസ്‌ഥാനത്തെ ഭക്ഷണശാലകളിലും കർശന പരിശോധന നടന്നു വരികയാണ്.
Read also: യുഡിഎഫ് ഏകോപന സമിതി; മെയ് 9ആം തീയതി എറണാകുളത്ത്