തിരുവനന്തപുരം : സംസ്‌ഥാനത്ത് ദിനംപ്രതി ഉയരുന്ന സവാള വില നിയന്ത്രിക്കുന്നതില്‍ മുന്‍കൈയെടുത്ത് സംസ്‌ഥാന സര്‍ക്കാര്‍. വിലക്കയറ്റം നിയന്ത്രിക്കാനായി നാഫെഡില്‍ നിന്ന് സര്‍ക്കാര്‍ സവാള എത്തിച്ചു. ആദ്യഘട്ടത്തില്‍ 25 ടൺ സവാളയാണ് കേരളത്തില്‍ എത്തിച്ചത്. ഇത് ഹോര്‍ട്ടികോര്‍പ് വഴി 45 രൂപ നിരക്കിലാണ് ആളുകള്‍ക്ക് നല്‍കുന്നത്.
സംസ്‌ഥാനത്ത് സവാളയടക്കം എല്ലാ പച്ചക്കറികള്‍ക്കും വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഒരു കിലോ സവാളക്ക് ഇപ്പോള്‍ സംസ്‌ഥാനത്ത് 100 രൂപയാണ് വില. ഇതേ തുടര്‍ന്നാണ് നാഫെഡില്‍ നിന്നും അടിയന്തിരമായി 75 ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് മഹാരാഷ്‌ട്രയില്‍ നിന്നും ആദ്യ ഘട്ടത്തില്‍ 25 ടണ്‍ സവാള കേരളത്തില്‍ എത്തിച്ചത്.
ഹോര്‍ട്ടികോര്‍പില്‍ നിന്നും ഒരു ദിവസം ഒരു കിലോ സവാള മാത്രമേ ഒരാള്‍ക്ക് നല്‍കൂ. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ ആഴ്‌ച തന്നെ കൂടുതല്‍ സവാള കേരളത്തിലേക്ക് എത്തിക്കും. സവാളക്ക് ഒപ്പം തന്നെ മറ്റ് പച്ചക്കറികള്‍ക്കും വലിയ വില വര്‍ധനയാണ് സംസ്‌ഥാനത്ത് തുടരുന്നത്. ഇവയുടെ വില നിയന്ത്രണത്തിനായും അടിയന്തിര നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Read also : 360 പുതിയ ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് അനുമതി