ലഖ്‌നൗ: കൂട്ട ബലാൽസംഗത്തിന് ഇരയായി 19കാരി കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ഹത്രസിലെ സ്‌ഥിതിഗതികൾ റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്‌റ്റിലായ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്. തിങ്കളാഴ്‌ച രാത്രിയാണ് സിദ്ദീഖ് കാപ്പനെയും മറ്റ് മൂന്നു പേരെയും ഹത്രസിലേക്കുള്ള യാത്രക്കിടെ മധുര പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
നാലു പേരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നാണ് പോലീസ് വിശദീകരണം. ഇവരുടെ പക്കൽ നിന്നും മൊബൈൽ ഫോണും ലാപ്ടോപ്പും ലഘുലേഖകളും പിടിച്ചെടുത്തതായി പോലീസ് പറയുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായും അതിന്റെ സഹ സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുമായും തങ്ങൾക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇവർ വെളിപ്പെടുത്തിയതായി പോലീസ് അവകാശപ്പെട്ടു.
കെയുഡബ്ല്യൂജെ ഡെൽഹി ഘടകം സെക്രട്ടറി കൂടിയാണ് സിദ്ദീഖ് കാപ്പൻ. സിദ്ദീഖിനെ വിട്ടയക്കാൻ നടപടിയാവശ്യപ്പെട്ട് കേരള പത്ര പ്രവർത്തക യൂണിയൻ, മുഖ്യമന്ത്രി പിണറായി വിജയനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഇരു സംസ്‌ഥാനങ്ങളിലെയും ഡിജിപിമാർക്കും കത്ത് നൽകിയിരുന്നു.
Related News: ഹത്രസിൽ മലയാളി മാദ്ധ്യമ പ്രവർത്തകന്റെ അറസ്‌റ്റ്; മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി
സിദ്ദീഖ് കാപ്പനെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് കെയുഡബ്ല്യൂജെ സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. അഡ്വ. വിൽസ് മാത്യു വഴി ഹേബിയസ് കോർപസ് ആണ് ഫയൽ ചെയ്‌തിരിക്കുന്നത്. അറസ്‌റ്റിലായ ശേഷം സിദ്ദീഖിനെ ബന്ധപ്പെടാൻ പോലും സാധിക്കുന്നില്ല എന്ന് പത്ര പ്രവർത്തക യൂണിയൻ സമർപ്പിച്ച ഹരജിയിൽ പറയുന്നു.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്?