ഡെൽഹി: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച മലയാളി മാദ്ധ്യമ പ്രവർത്തകനെ അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ സുപ്രീം കോടതിയിൽ ഹരജി. അറസ്‌റ്റിലായ അഴിമുഖം വാർത്താ വെബ് സൈറ്റിന്റെ പ്രതിനിധി സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കേരളാ പത്ര പ്രവർത്തക യൂണിയൻ (KUWJ) ആണ് ഹരജി നൽകിയത്. അഡ്വ. വിൽസ് മാത്യു വഴി ഹേബിയസ് കോർപസ് ആണ് ഫയൽ ചെയ്‌തിരിക്കുന്നത്.
Related News: ഹത്രസ്; മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് ആരോപിച്ചാണ് സിദ്ദീഖ് കാപ്പനെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്.ഹത്രസ് സന്ദർശനത്തിന് പോകുന്ന വഴി സിദ്ദീഖിന്റെ കൂടെ ഉണ്ടായിരുന്ന മൂന്ന് പേരെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. മേഖലയിൽ നിരോധനാജ്‌ഞ ലംഘിക്കാൻ ശ്രമിച്ചു, സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് പോലീസ് സിദ്ദീഖിനെതിരെ ചുമത്തിയിരിക്കുന്നത്.
അറസ്‌റ്റിലായ ശേഷം സിദ്ദീഖിനെ ബന്ധപ്പെടാൻ പോലും സാധിക്കുന്നില്ല എന്ന് പത്ര പ്രവർത്തക യൂണിയൻ സമർപ്പിച്ച ഹരജിയിൽ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. സിദ്ദീഖ് തന്റെ ജോലി നിർവഹിക്കാൻ പോയതാണെന്നും അതിനിടയിൽ അറസ്‌റ്റ് ചെയ്‌തത് പ്രതിഷേധാർഹമാണെന്നും കത്തിൽ വിശദീകരിച്ചു. എത്രയും പെട്ടെന്ന് സിദ്ദീഖിനെ വിട്ടയക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.
National News: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്