തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി. ഇനിമുതൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ പഴയ രീതിയിലേത് പോലെ പിഴ ഈടാക്കും. ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ്. പൊതുയിടങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് നിർബന്ധം ആക്കിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്.
സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തിയതോടെയാണ് മാസ്‌ക് നിർബന്ധമാക്കാൻ തീരുമാനിച്ചത്. നേരത്തെ കോവിഡ് കേസുകൾ കുറഞ്ഞതോടെ സംസ്‌ഥാനത്ത് മാസ്‌ക് ധരിച്ചില്ലെങ്കിലുള്ള പിഴ ഒഴിവാക്കിയിരുന്നു. എന്നാൽ, പ്രതിദിന കേസുകളിൽ കേരളം രാജ്യത്ത് ഇപ്പോഴും മുന്നിൽ തന്നെയുണ്ടെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്. ഇതുമൂലമാണ് കേരളത്തിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
ഏപ്രിൽ മാസത്തിൽ മാത്രം കേരളത്തിൽ 7039 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. പഴയ മരണം ഇപ്പോഴും പട്ടികയിൽ കയറ്റുന്നതിനാൽ മരണക്കണക്കിലും കേരളം മുന്നിൽ തന്നെയാണ്. രണ്ടാഴ്‌ച മുമ്പ് കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് കേരളം നിർത്തിയിരുന്നു. അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250നും 350നും ഇടയിൽ കേസുകൾ കേരളത്തിൽ റിപ്പോർട് ചെയ്യുന്നുണ്ട്.
കേസുകൾ കൂടിയതോടെ ഡെൽഹി, ഉത്തർപ്രദേശ്, ഹരിയാന ഉൾപ്പടെയുള്ള പല സംസ്‌ഥാനങ്ങളും ഇതിനോടകം നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചിട്ടുണ്ട്. അതേസമയം, സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം പുരോഗമിക്കുകയാണ്. വീഡിയോ കോൺഫറൻസ് വഴി ചേരുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി, ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്‌ഥർ എന്നിവരും പങ്കെടുക്കുന്നുണ്ട്.
Most Read: ലീഗിന്റെ പ്രവർത്തനം എസ്‌ഡിപിഐ പോലെയുള്ള സംഘടനകളുമായി ചേർന്ന്; കോടിയേരി