തിരുവനന്തപുരം: ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായുള്ള പരിശോധനകൾ കർശനമാക്കി ആരോഗ്യവകുപ്പ്. ഇന്ന് മുതലാണ് സംസ്‌ഥാനത്ത് പദ്ധതി നടപ്പിലാക്കിയത്. ഇന്ന് സംസ്‌ഥാന വ്യാപകമായി 247 സ്‌ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പത്രക്കുറിപ്പിലൂടെ വ്യക്‌തമാക്കി.
പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച 2 സ്‌ഥാപനങ്ങളും, വൃത്തിഹീനമായി പ്രവർത്തിച്ച 2 സ്‌ഥാപനങ്ങളും ഉൾപ്പടെ 4 സ്‌ഥാപനങ്ങൾ അടപ്പിച്ചു. കൊല്ലം ജില്ലയിലെ രണ്ടു സ്‌ഥാപനങ്ങളും മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഓരോ സ്‌ഥാപനവുമാണ് അടപ്പിച്ചത്. ന്യൂനതകൾ കണ്ടെത്തിയ 56 സ്‌ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിനായി നോട്ടീസ് നൽകി.
39 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. റിപ്പോർട് ലഭ്യമാകുന്ന മുറയ്‌ക്ക് തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ സ്‌പെഷ്യൽ സ്‌ക്വാഡുകൾ പരിശോധനകൾ നടത്തിവരുന്നുണ്ട്. പരിശോധനകൾ ശക്‌തമായി തുടരുമെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം, ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്‌ഥാപനങ്ങളിലേയും ഭക്ഷ്യ വസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി കൊണ്ടുള്ള ആരോഗ്യവകുപ്പ് ഉത്തരവ് ദീർഘിപ്പിച്ചു. രണ്ടാഴ്‌ചത്തേക്കാണ് നടപടി ദീർഘിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ച് ഹെൽത്ത് കാർഡ് എടുക്കാത്തവർക്ക് എതിരെ ഫെബ്രുവരി 16 മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
Most Read: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും