കൊല്ലം: വിസ്‌മയ കേസിൽ തിങ്കളാഴ്‌ച വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ജൂൺ 21ന് വിസ്‌മയയെ പോരുവഴിയിലെ ഭർത്താവിന്റെ വീട്ടിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്‌ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളെ തുടർന്നാണ് വിസ്‌മയ ആത്‍മഹത്യ ചെയ്‌തതെന്ന കണ്ടെത്തലിനെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്‌ഥനായിരുന്ന ഭർത്താവ് കിരൺ കുമാറിനെ സർക്കാർ പിരിച്ചു വിട്ടു.
കിരണിനെതിരെ ഗാർഹിക പീഡനത്തിനും, സ്‌ത്രീധന പീഡനത്തിനും കേസെടുക്കുകയും ചെയ്‌തു. വിസ്‌മയയുടെ ഭർത്താവ് കിരൺ കുമാറിന് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിസ്‌മയുടെ ബന്ധുക്കൾ പറയുന്നു. സാക്ഷികൾ കൂറുമാറിയത് കേസിനെ ബാധിക്കില്ല. മകൾ മാനസിക വേദന അനുഭവിച്ചു. സ്‌ത്രീധനത്തിന്റെ പേര് പറഞ്ഞ് കിരൺകുമാർ മർദ്ദിക്കുമായിരുന്നു. വിവാഹത്തിന് ശേഷവും കിരൺകുമാർ സ്‌ത്രീധനമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു.
വിസ്‌മയക്ക് മർദ്ദനത്തിൽ പാടുകളേറ്റ ചിത്രങ്ങൾ അമ്മക്ക് അയച്ച് കൊടുത്തു. മർദ്ദനം കിരണിന്റെ സഹോദരിക്കും അറിയാമായിരുന്നുവെന്ന് വിസ്‌മയയുടെ അമ്മ പറയുന്നു. ആത്‍മഹത്യാ പ്രേരണയടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. വിസ്‌മയുടേത് ആത്‍മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ്‌പി കെബി രവി നേരത്തെ പറഞ്ഞിരുന്നു. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. ജനുവരി പത്തിനാണ് വിചാരണ ആരംഭിച്ചത്.
കൂടുതൽ സ്‌ത്രീധനം ആവശ്യപ്പെട്ട് വിസ്‌മയയെ കിരൺകുമാർ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുമ്പിൽ പ്രോസിക്യൂഷൻ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്‌മയ അമ്മക്കും കൂട്ടുകാരിക്കും കിരണിന്റെ സഹോദരിക്കും അയച്ച വാട്‌സ് ആപ് സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ 42 സാക്ഷികളുണ്ട്. 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളാണ് കേസിൽ ഉള്ളത്. സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ് വിധി പറയുന്നത്.
Most Read: താൽക്കാലിക ആശ്വാസം; കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് മുതൽ