തിരുവനന്തപുരം: അനിശ്‌ചിതത്വത്തിന് ഒടുവിൽ കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് മുതൽ. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോർപറേഷന്റെ പ്രതീക്ഷ. അധിക സഹായത്തിന് കെഎസ്ആർടിസി ഇന്നലെ ധനവകുപ്പിന് അപേക്ഷ നൽകിയിരുന്നു. തുടർന്ന് ധനമന്ത്രിയും ഗതാഗത മന്ത്രിയും നടത്തിയ ചർച്ചയിലാണ് ശമ്പള പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകുന്നത്.
അധികസഹായമായി സർക്കാർ അനുവദിച്ച 30 കോടി ലഭിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടൽ. 50 കോടി രൂപ ബാങ്കിൽ നിന്ന് ഓവർഡ്രാഫ്റ്റ് എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹൈദരാബാദിലുള്ള ധനമന്ത്രി ഇന്ന് 11 മണിയോടെ കേരളത്തിൽ എത്തും. കടമായിട്ടാണോ ധനസഹായമായിട്ടാണോ അഡീഷണൽ തുക അനുവദിക്കേണ്ടതെന്ന കാര്യത്തിൽ ധനവകുപ്പ് തീരുമാനം എടുക്കും. പണം ലഭിച്ചാൽ വൈകിട്ടോടെ ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും ശമ്പളം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ധന വില വർധനവ് 30 കോടിയിലധികം രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മാനേജ്‌മെന്റ് മാത്രം വിചാരിച്ചാല്‍ ശമ്പളം വിതരണം ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശാശ്വത പരിഹാരം കണ്ടെത്താന്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ സാധാരണ ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംവിധാനം ആണ് കെഎസ്‌ആർടിസി. അതുകൊണ്ട് തന്നെ ഈ സ്‌ഥാപനത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Most Read: മഴയുടെ ശക്‌തി കുറയും; ആറ് ജില്ലകളിൽ യെല്ലോ അലർട് മാത്രം