കൊല്ലം: രണ്ടുകോടി രൂപ കടമുണ്ടെന്നും, പ്രതിസന്ധി മറികടക്കുന്നതിനായി പണം കണ്ടെത്തുന്നത് ലക്ഷ്യമിട്ടായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പ്രതി കെആർ പത്‌മകുമാറിന്റെ മൊഴി. ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്‌റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഒന്നാംപ്രതി കെആർ പത്‌മകുമാറിന്റെ മൊഴി പുറത്തുവന്നിരിക്കുന്നത്.
കടം വീട്ടാൻ പണം കണ്ടെത്താനുള്ള വഴിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകൽ. ഒരുവർഷം സമയമെടുത്താണ് ഇതിനായി തയ്യാറെടുപ്പ് നടത്തിയത്. ഈ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ മൂന്ന് തവണയാണ് ശ്രമിച്ചത്. മോചനദ്രവ്യമായി പത്ത് ലക്ഷം രൂപ വാങ്ങിയെടുക്കാനായിരുന്നു ശ്രമം. താനും ഭാര്യയും മകളും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നുമാണ് കെആർ പത്‌മകുമാറിന്റെ മൊഴി.
ഭാര്യയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടു വിളിച്ചത്. കുട്ടിയെ കാറിലേക്ക് വിളിച്ചു കയറ്റിയതും ഭാര്യയാണെന്നും മറ്റാരും തട്ടിക്കൊണ്ടുപോകലിന് സഹായിച്ചിട്ടില്ലെന്നും ഇയാളുടെ മൊഴിയിലുണ്ട്. ഇതോടെ, നഴ്‌സിങ് നിയമനവുമായി തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടെന്നും പ്രതികളെ കുട്ടിയുടെ പിതാവിന് അറിയാമെന്നുമുള്ള അഭ്യൂഹങ്ങൾ അവസാനിച്ചു. കെആർ പത്‌മകുമാറിനെ കൂടാതെ, ഭാര്യ എംആർ അനിത കുമാരി, മകൾ പി അനുപമ എന്നിവരുടെ ആറസ്‌റ്റാണ് രേഖപ്പെടുത്തിയത്.
Most Read| കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎമ്മിന് രണ്ടു അക്കൗണ്ടുകൾ, കമ്മീഷനും ലഭിച്ചതായി ഇഡി