കൊച്ചി: കിഴക്കമ്പലത്ത് പോലീസിന് നേരെ ഇതര സംസ്‌ഥാന തൊഴിലാളികള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി എറണാകുളം റൂറല്‍ എസ്‌പി കെ കാര്‍ത്തിക്. നിലവില്‍ പ്രദേശത്ത് സമാധാന നിലയാണുള്ളതെന്നും അന്വേഷണം പുരോഗമിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു.
“രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. മദ്യപിച്ച് തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് അറിഞ്ഞാണ് 1500ഓളം തൊഴിലാളികളുള്ള ക്യാംപിലേക്ക് പോലീസ് എത്തിയത്. തൊഴിലാളികളെല്ലാം വൈലന്റായിരുന്നത് കൊണ്ടുതന്നെ കൂടുതല്‍ പോലീസിനെ എത്തിച്ചു. സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ പോലീസിന് നേരെ സംഘർഷം ഉണ്ടാവുക ആയിരുന്നു,”- എസ്‌പി പറഞ്ഞു.
കുന്നത്തുനാട് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരെയാണ് ഇവർ ആക്രമിച്ചത്. ഇൻസ്‌പെക്‌ടറടക്കം അഞ്ച് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രിസ്‌തുമസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പോലീസ് സ്‌ഥലത്തെത്തി. പ്രശ്‌നം പരിഹരിക്കാൻ ഇടപെട്ട പോലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികൾ ആക്രമണം നടത്തുകയായിരുന്നു. കിറ്റക്‌സ് കമ്പനി പരിസരത്ത് വൻ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ പറഞ്ഞു. 1500ലധികം തൊഴിലാളികള്‍ ക്യാംപിലേക്ക് എത്തുമ്പോള്‍ കമ്പനി അധികൃതര്‍ ഇടപെടേണ്ടതായിരുന്നു. കമ്പനിയില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ തന്നെ എല്ലാവരോടും പറഞ്ഞതാണ്. എന്നാൽ കിറ്റക്‌സ് മാനേജ്‌മെന്റ് അതെല്ലാം മൂടിവെക്കാനാണ് ശ്രമിച്ചതെന്നും പിവി ശ്രീനിജന്‍ എംഎല്‍എ വ്യക്‌തമാക്കി.
Most Read: കാർഷിക നിയമം: ‘ഒരടി പിന്നോട്ട് പോയെങ്കിലും മുന്നോട്ട് വരും’; വിശദീകരണവുമായി കൃഷി മന്ത്രി