കൊച്ചി: കിറ്റക്‌സ് ജീവനക്കാർ പോലീസിനെ ആക്രമിച്ച സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ ലേബർ കമ്മീഷണർ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. കമ്പനി തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട് നൽകണമെന്ന തൊഴിൽ മന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. ഇതര സംസ്‌ഥാനക്കാർ താമസിക്കുന്ന ക്യാംപിലും വനിതാ ഹോസ്‌റ്റലിലുമായിരുന്നു തെളിവെടുപ്പ്.
പരിശോധനാ റിപ്പോർട് ഉടൻ മന്ത്രിയ്‌ക്ക് സമർപ്പിക്കുമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. കിറ്റക്‌സ് ജീവനക്കാർ പോലീസിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ലേബർ ക്യാംപിൽ തൊഴിൽ വകുപ്പ് പരിശോധന നടത്തിയത്. തൊഴിൽ നിയമങ്ങൾ പാലിച്ചാണോ കമ്പനി പ്രവർത്തിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട് നൽകാൻ ലേബർ കമ്മീഷണർക്ക് തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകിയിരുന്നു.
ഇതെത്തുടർന്നാണ് ലേബർ കമ്മീഷണർ എസ് ചിത്രയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥ സംഘം കിറ്റക്‌സിലെ ലേബർ ക്വാർട്ടേഴ്‌സിൽ നേരിട്ടെത്തി പരിശോധന നടത്തിയത്. തൊഴിലാളികൾക്ക് താമസിക്കാൻ മതിയായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോ എന്നും അർഹമായ വേതനം ലഭിക്കുന്നുണ്ടൊയെന്നും ലേബർ കമ്മീഷണർ തൊഴിലാളികളോട് നേരിട്ട് ചോദിച്ചറിഞ്ഞു.
ഇതിന് ശേഷം വനിതാ ജീവനക്കാരുടെ ഹോസ്‌റ്റലിലെത്തിയും പരിശോധന നടത്തി. കമ്പനിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും കൃത്യമായ കണക്ക് സംബന്ധിച്ചത് ഉൾപ്പടെയുള്ള രേഖകളും ലേബർ കമ്മീഷണർ പരിശോധിച്ചു. മാനേജ്മെന്റ് പ്രതിനിധികളിൽ നിന്നും വിവര ശേഖരണവും നടത്തി. കിറ്റക്‌സിലെ പരിശോധനാ റിപ്പോർട് ഉടൻ തൊഴിൽ മന്ത്രിക്ക് സമർപ്പിക്കുമെന്ന് ലേബർ കമ്മീഷണർ എസ് ചിത്ര പറഞ്ഞു.
Read Also: പൊതുസ്‌ഥലത്ത് അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടി; യുഎഇ