തൃശൂർ: കൊച്ചിയിലെ ഫ്‌ളാറ്റ് പീഡനക്കേസിൽ പ്രതി മാർട്ടിൻ ജോസഫ് പോലീസ് പിടിയിലായി. തൃശൂർ മുണ്ടൂരിനടുത്തുള്ള പ്രദേശത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രദേശ വാസികളുടെ അടക്കം സഹായത്തോടെ ഒളിവിൽ കഴിയുകയായിരുന്ന മാർട്ടിൻ ജോസഫ്.
മുണ്ടൂരിൽ നിന്ന് കഴിഞ്ഞ ദിവസം മാർട്ടിൻ ജോസഫിന്റെ സുഹൃത്തിനെ പോലീസ് പിടികൂടിയിരുന്നു. ആ സമയത്ത് മാർട്ടിനും ഇതേ പരിസരത്തുണ്ടായിരുന്നു എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് മുണ്ടൂർ മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
കണ്ണൂർ സ്വദേശിനിയെ കൊച്ചിയിലെ ഫ്ളാറ്റിൽ അതിക്രൂര പീഡനത്തിനും മർദനത്തിനും ഇരയാക്കിയ സംഭവത്തിലാണ് മാർട്ടിൻ ജോസഫിനെ പോലീസ് തിരഞ്ഞിരുന്നത്. കഴിഞ്ഞ ലോക്ക്ഡൗണിൽ കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി മർദിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്‌തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഏകദേശം 15 ദിവസത്തോളം യുവതി ക്രൂര പീഡനത്തിന് ഇരയായി. ഫെബ്രുവരി അവസാനത്തോടെ ഫ്ളാറ്റിൽ നിന്ന് രക്ഷപെട്ട യുവതി എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ബലാൽസംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മാര്‍ട്ടിന്‍ ജോസഫിന് എതിരെ കേസെടുത്തിരിക്കുന്നത്.
National News: നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവ്; സഞ്‌ജയ് റാവത്ത്