തൃശൂർ: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും. കേസിലെ രണ്ടു പ്രതികളോട് തൃശൂര്‍ പോലീസ് ക്ളബ്ബില്‍ ഹാജരാകാനാണ് പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നിലവില്‍ ജാമ്യത്തിലുള്ള പ്രതികളോടാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കവർച്ച ചെയ്യപ്പെട്ട മൂന്നരകോടി രൂപ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഈ തുകയുടെ ഉറവിടം കൂടി കണ്ടെത്തുകയാണ് തുടരന്വേഷണത്തിന്റെ ലക്ഷ്യം. ഇതിനായി 22 പ്രതികളെയും ഘട്ടം ഘട്ടമായി ചോദ്യം ചെയ്യും.
പണം തട്ടിയെടുക്കാനും ഒളിപ്പിക്കാനും നേരിട്ട് പങ്കാളികളായ 22 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ബിജെപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചോയെന്നതും അന്വേഷണ പരിധിയിൽ വരും.
അതേസമയം കേസിൽ ബിജെപി നേതാക്കളെ പ്രതി ചേര്‍ത്തിട്ടില്ല. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അടക്കം 19 നേതാക്കള്‍ കേസിലെ സാക്ഷികളാണ്.
ജൂലായ് 23നായിരുന്നു കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിന് ശേഷം രണ്ട് മാസം കഴിഞ്ഞാണ് തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നത്. കർണാടകയിൽ നിന്ന് എത്തിച്ച ബിജെപിയുടെ ഫണ്ടാണ് കവർച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരൻ ധർമ്മരാജന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് തുടരന്വേഷണം നടക്കുക.
Most Read: ഗുലാബ് ചുഴലിക്കാറ്റ്; പരീക്ഷകൾ മാറ്റി, തെലങ്കാനയിൽ ഇന്ന് പൊതു അവധി