തിരുവനന്തപുരം: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട് സമർപ്പിച്ചു. ആദായ നികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി), തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിങ്ങനെ മൂന്ന് ഏജൻസികൾക്കാണ് അന്വേഷണ സംഘം റിപ്പോർട് സമർപ്പിച്ചത്.
കൊടകര കുഴൽപ്പണക്കേസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം റിപ്പോർട് നൽകിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കൊണ്ടുവന്ന പണമാണ് കൊടകരയിൽ വച്ച് നഷ്‌ടപ്പെട്ടതെന്നും തിരഞ്ഞെടുപ്പിന് ബിജെപി എത്തിച്ചത് ഹവാല പണം ആണെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തർ സംസ്‌ഥാന ബന്ധമുള്ളതിനാൽ കേസ് ഇഡി, ഇൻകം ടാക്‌സ് ഡിപ്പാർട്മെന്റുകൾ അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
ഇത് രണ്ടാം തവണയാണ് കേന്ദ്ര ഏജൻസികൾക്ക് പോലീസ് റിപ്പോർട് നൽകുന്നത്. ജൂൺ ഒന്നിനായിരുന്നു അന്വേഷണ സംഘം ആദ്യ റിപ്പോർട് കേന്ദ്ര ഏജൻസികൾക്ക് നൽകിയിരുന്നത്. കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ കുറ്റപത്രം സമർപ്പിച്ച് ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് പോലീസ് കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട് നൽകുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി കർണാടകയിൽ നിന്ന് എത്തിച്ച മൂന്നര കോടി ഹവാല പണമാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംസ്‌ഥാന നേതാക്കളുടെ അറിവോടെയാണ് പണമെത്തിയതെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് ധർമരാജൻ മുഖേനയും കോഴിക്കോട്ടെ ഏജന്റുമാർ വഴിയും 40 കോടി രൂപ എത്തിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൽസരിച്ച കോന്നിയിൽ ധർമരാജൻ പണം വിതരണം ചെയ്‌തെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 12 കോടി എത്തിച്ചുവെന്നതും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
Most Read: മീൻകുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ല; നടക്കുന്നത് വ്യാജപ്രചാരണം; പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി