തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ഒന്നര ലക്ഷത്തോളം രൂപ കൂടി കണ്ടെടുത്തു. കവർച്ചാ കേസിലെ പ്രതി രഞ്‌ജിത്തിന്റെ സുഹൃത്തിന്റെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി കുഴൽപ്പണത്തിലെ 1,40,000 രൂപ കണ്ടെടുത്തത്. നഷ്‌ടപ്പെട്ട പണത്തിൽ ഒന്നരക്കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തത്.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും തുടങ്ങി. പ്രതി ബാബു, ഇയാളുടെ ഭാര്യ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് സംഘം ചോദ്യം ചെയ്‌തിരുന്നു. കവർച്ചാ പണത്തിലെ 2 കോടി രൂപ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫണ്ടാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
ഏപ്രിൽ 3നാണ് കൊടകര ദേശീയ പാതയിൽ വെച്ച് കാറിൽ കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ കവർച്ച ചെയ്യപ്പെട്ടത്. 22 പ്രതികളാണ് കേസിലുള്ളത്. ഇതിൽ 21 പേർക്കും ജാമ്യം ലഭിച്ചിരുന്നു. കേസിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെ ബിജെപി നേതാക്കൾ സാക്ഷികളാണ്.
ബിജെപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചോയെന്നതും അന്വേഷണ പരിധിയിൽ വരും. കർണാടകയിൽ നിന്ന് എത്തിച്ച ബിജെപിയുടെ തിരഞ്ഞെടുപ്പ് പണമാണ് കവർച്ച ചെയ്യപ്പെട്ടത് എന്നാണ് പരാതിക്കാരൻ ധർമ്മരാജന്റെ മൊഴി. പിന്നീട് ധർമ്മരാജൻ ഇത് തന്റെ പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ധർമ്മരാജന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Most Read: രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; ബെഞ്ചമിൻ ലിസ്‌റ്റ്, ഡേവിസ് മാക്‌മില്ലൻ എന്നിവർക്ക് പുരസ്‌കാരം