കൊല്ലം: രാജ്യത്തെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരത നേടിയ ജില്ലയായി കൊല്ലം. കേശവൻ സ്‌മാരക ടൗൺഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കുന്നവർ അധികാരത്തിൽ വരണമെങ്കിൽ വോട്ടു ചെയ്യുന്ന ജനങ്ങൾക്ക് ഭരണഘടനാ അവബോധം ഉണ്ടാകണമെന്ന് പരിപാടി ഉൽഘാടനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നാടിന്റെ പൊതു ചരിത്രത്തിന് നേരെ പിടിച്ച കണ്ണാടിയാണ് കൊല്ലം ജില്ലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണനിർവഹണം ഭരണഘടനക്ക് അനിരൂപകരണം ആകണം. അല്ലാത്ത പക്ഷം ഭരണഘടനയെ നശിപ്പിക്കാൻ കഴിയും. അത്തരം ശ്രമങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഒരു വർഷം കൊണ്ടാണ് ജില്ലയിലെ ഏഴ് ലക്ഷം കുടുംബങ്ങളെ ഭരണഘടനയുടെ അടിസ്‌ഥാന തത്വങ്ങൾ പഠിപ്പിച്ചത്. കൊല്ലം ജില്ലാ പഞ്ചായത്തും കിലയും ചേർന്നാണ് ‘ദി സിറ്റിസൺ ക്യാമ്പയിൻ’ കഴിഞ്ഞ വർഷം ജനുവരിയിൽ തുടങ്ങിയത്. പത്ത് വയസിന് മുകളിൽ പ്രായമുള്ള എല്ലാവരെയും ഭരണഘടനയുടെ അടിസ്‌ഥാന തത്വങ്ങൾ പഠിപ്പിച്ചു.
പരിശീലനം കിട്ടിയ 2000 സെനറ്റർമാർ 10 മുതൽ 20 കുടുംബങ്ങളെ ഗ്രൂപ്പുകളായി തിരിച്ചാണ് ക്‌ളാസുകൾ എടുത്തത്. കഴിഞ്ഞ ഓഗസ്‌റ്റ് 15ന് ക്യാമ്പയിൻ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, പലയിടങ്ങളിലും ക്‌ളാസുകൾ പൂർത്തിയാകാതിരുന്നതിനാൽ അഞ്ചു മാസം കൂടി വൈകുകയായിരുന്നു.
സമ്പൂർണ ഭരണഘടനാ സാക്ഷരതാ നേട്ടം കൈവരിച്ച പഞ്ചായത്ത് കുളത്തുപ്പുഴയും, ബ്ളോക്ക് പഞ്ചായത്ത് ചവറയുമാണ്. മതനിരപേക്ഷതയും സാമൂഹ്യ അന്തരീക്ഷവും മെച്ചപ്പെടുത്താൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണ് ജില്ലയുടെ സമ്പൂർണ സാക്ഷരതാ പദവിയെന്ന ധനമന്ത്രി കെഎൻ ബാലഗോപാലൻ പ്രതികരിച്ചു.
Most Read: ഒരു മാസം 60,000 മരണങ്ങൾ; കോവിഡ് കണക്കുകൾ പുറത്തുവിട്ട് ചൈന