ഉദുമ : കൊണ്ടോട്ടി സ്വദേശി അൻവറിനെ (30) തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ ബേക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തു. പള്ളിക്കര പൂച്ചക്കാട് സ്വദേശി താജുവാണ് (താജുദ്ദീൻ- 35) അറസ്‌റ്റിലായത്. ബേക്കൽ ഡിവൈഎസ്‌പി സികെ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്‌ച രാത്രിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
ഉദുമ പഞ്ചായത്ത് കാര്യാലയത്തിന് എതിർവശത്തുള്ള കോടംകൈ ലോഡ്‌ജിൽ നിന്നാണ് വ്യാഴാഴ്‌ച പുലർച്ചെ അൻവറിന്റെ കാറിൽതന്നെ യുവാവിനെ 12 അംഗ സംഘം കർണാടകയിലേക്ക് തട്ടിക്കൊണ്ട് പോയത്. കേരള-കർണാടക പോലീസ് പിന്തുടർന്നതോടെ ഹാസൻ സ്‌റ്റേഷൻ പരിധിയിൽ യുവാവിനെ വാഹനത്തിൽ തന്നെ സംഘം ഉപേക്ഷിച്ചു. അൻവറിന്റെ കൈവശം ധാരാളം പണം ഉണ്ടാകുമെന്ന് തെറ്റിദ്ധരിച്ചാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.
ബാർബർ ഷോപ്പുകളിലെ മുടി ശേഖരിക്കുന്നതിനാണ് അൻവറും രണ്ട് കൂട്ടുകാരും കാറിൽ ഉദുമയിൽ എത്തിയത്. ഇവരുടെ കയ്യിലുണ്ടായിരുന്ന 8000 രൂപയും രണ്ട് ഫോണും അക്രമിസംഘം പിടിച്ചുപറിക്കുകയും ചെയ്‌തു. അൻവറിനെ തട്ടിക്കൊണ്ട് പോയതിനെ തുടർന്ന് നാസർ ബേക്കൽ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അൻവറിനെയും വാഹനവും കിട്ടിയിരുന്നു. എന്നാൽ പ്രതികളെല്ലാം രക്ഷപ്പെട്ടു. ഇവരെ കണ്ടെത്തുന്നതിനായി രൂപവൽക്കരിച്ച സംഘത്തിൽ ഡിവൈഎസ്‌പി.ക്ക് പുറമേ ബേക്കൽ സിഐ പി രാജേഷ്, എഎസ്‌ഐ പ്രസാദ്, സിപി ബിജു, ഹരീഷ്, റോജൻ എന്നിവരാണുള്ളത്.
Also Read: ഐഎൻഎല്ലിൽ അനുനയ ചർച്ച; വിമതരെ കണ്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ