കോഴിക്കോട്: കൂളിമാട് പാലം തകർന്നതിൽ വീഴ്‌ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കൂളിമാട് പാലത്തെ പാലാരിവട്ടം പാലവുമായി താരതമ്യപ്പെടുത്താൻ ആകില്ലെന്ന് പറഞ്ഞ അദ്ദേഹം പലർക്കും പാലാരിവട്ടം പാലത്തിന്റെ ഹാംഗ് ഓവർ മാറിയിട്ടില്ലെന്നും അതുകൊണ്ടാണ് അനാവശ്യമായ പ്രതികരണങ്ങൾ നടത്തുന്നതെന്നും പറഞ്ഞു.
കൂളിമാട് പാലം തകർന്നതിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. റിപ്പോർട് വന്നതിന് ശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും മന്ത്രി പറഞ്ഞു. ‘കൂളിമാട് പാലം സംബന്ധിച്ച് കൃത്യമായി രീതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. യുഡിഎഫിന്റെ കാലത്തെ വിജിലന്‍സല്ല ഇപ്പോഴുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് സംവിധാനം ഇപ്പോള്‍ ഫലപ്രദമായി മുന്നോട്ട് പോകുകയാണ്.
കൂളിമാട് പാലവുമായി ബന്ധപ്പെട്ട് ഇടപെടുന്ന കെആര്‍എഫ്ബിയുടെ റിപ്പോര്‍ട് കിട്ടിയിരുന്നു. വേണമെങ്കില്‍ ആ റിപ്പോര്‍ട് സ്വീകരിച്ച് വിഷയം അവിടെ അവസാനിപ്പിക്കാമായിരുന്നു. ആ റിപ്പോര്‍ട് കിട്ടിയ ഉടനെ അത് അവസാനിപ്പിക്കുന്നതിന് പകരം ഇതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട് തരുന്നതിന് വിജിലന്‍സ് സംവിധാനത്തെ ചുമതലപ്പെടുത്തുകയായിരുന്നു. മന്ത്രിയെന്ന നിലയില്‍ അന്വേഷണത്തിലിരിക്കുന്ന വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നതില്‍ പരിമിതിയുണ്ട്’, മന്ത്രി വ്യക്‌തമാക്കി.
അതേസമയം കൃത്യമായ ലക്ഷ്യം മുൻനിർത്തിയാണ് പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ പാലാരിവട്ടം പാലം ചര്‍ച്ചയില്‍ വരണം. എന്നിട്ട് യുഡിഎഫിന്റെ തോല്‍വി ഒന്നുകൂടി ഉറപ്പിക്കണം. അതിന് വേണ്ടി ബോധപൂര്‍വമായിട്ടാണോ ഈ വിഷയം ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത് എന്നതില്‍ സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.
Most Read: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല; ട്വന്റി 20- എഎപി സഖ്യം