കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് വ്യക്‌തമാക്കി സാബു എം ജേക്കബ്. ട്വന്റി-20യുടേയും ആം ആദ്‌മി പാർട്ടിയുടേയും സഖ്യമായ ജനക്ഷേം തൃക്കാക്കരയിൽ ആർക്കൊപ്പം നിൽക്കുമെന്ന ചോദ്യത്തിനാണ് ഇതോടെ ഉത്തരമായി.
ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹിക സാമ്പത്തിക വികസന സാഹചര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്നും ഇതിനാലാണ് തൃക്കാക്കരയിൽ സ്‌ഥാനാർഥിയെ നിർത്തി മൽസരിപ്പിക്കേണ്ടെന്ന നിലപാട് ജനക്ഷേമ സഖ്യം എടുത്തതെന്നും സാബു എം ജേക്കബ് പറഞ്ഞു.
തീരുമാനം ജനങ്ങൾക്ക് വിട്ടതോടെ അവർക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് നൽകിയതെന്നും സാബു ജേക്കബ് വ്യക്‌തമാക്കി. ‘ജനക്ഷേമ സഖ്യത്തിന്റെ ആശയവും ലക്ഷ്യവും വ്യക്‌തമാണ്. ആരെയും ഭയപ്പെടേണ്ട കാര്യമില്ല. തീരുമാനം ജനങ്ങൾക്ക് വിട്ടതോടെ അവർക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് നൽകിയത്. നിലവിലെ സാമൂഹിക- രാഷ്‌ട്രീയ സാഹചര്യങ്ങൾ മനസിലാക്കി വോട്ടർമാർ വോട്ട് ചെയ്യണം’, സാബു ജേക്കബ് പറഞ്ഞു.
പ്രലോഭനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വീഴരുതെന്നും ജനങ്ങൾ സമകാലിക രാഷ്‌ട്രീയ സാഹചര്യങ്ങൾ മനസിലാക്കി വിവേകത്തോടെ വോട്ട് ചെയ്യണമെന്നും പറഞ്ഞ സാബു ജേക്കബ് ജനങ്ങൾ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കപ്പെടട്ടേ എന്നും കൂട്ടിച്ചേർത്തു.
Most Read: മാറ്റങ്ങളെ ഉൾക്കൊള്ളാത്ത പ്രത്യയ ശാസ്‌ത്രങ്ങൾ നിലനിൽക്കാൻ യോഗ്യമല്ല; സംവിധായകൻ കമൽ