കാസർഗോഡ്: കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നിൽക്കണ്ട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ സൗകര്യങ്ങൾ വർധിപ്പിക്കാനൊരുങ്ങി ആരോഗ്യവിഭാഗം. രോഗവ്യാപനത്തിന് മുന്നോടിയായി സർക്കാർ ആശുപത്രികളിൽ ഇരുനൂറിലേറെ ഓക്‌സിജൻ ബെഡുകളാണ് അധികമായി ഒരുക്കുന്നത്. കൂടാതെ ഐസിയു, വെന്റിലേറ്റർ സൗകര്യവും കൂടുതലായി ഒരുക്കും.
കാസർഗോഡ് മെഡിക്കൽ കോളേജ്, തെക്കിൽ ടാറ്റ ട്രസ്‌റ്റ് ഗവ. കോവിഡ് ആശുപത്രി, ജില്ലാ ജനറൽ-താലൂക്ക് ആശുപത്രികളിലാണ് സൗകര്യങ്ങൾ വർധിപ്പിക്കുന്നത്. കാസർഗോഡ് മെഡിക്കൽ കോളേജിൽ 200 കോവിഡ് ബാധിതരെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യമാണുള്ളത്. നിലവിൽ ഇവിടെ 40 പേരുണ്ട്. 34 ഐസിയു ബെഡും 60 ഓക്‌സിജൻ ബെഡും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഡോക്‌ടർമാരുടെ ഒഴിവും നിരവധിയാണ്.
കോവിഡ് ബാധിതരെ ചികിൽസിക്കാനായി തുറന്ന തെക്കിൽ ടാറ്റ ട്രസ്‌റ്റ് ഗവ. കോവിഡ് ആശുപത്രിയിൽ നിലവിൽ 58 കോവിഡ് ബാധിതരാണുള്ളത്. 200 പേരെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഇതിൽ 40 ഐസിയു ബെഡുകളും 60 ഓക്‌സിജൻ ബെഡുകളുമാണുള്ളത്. ജില്ലാ ജനറൽ-താലൂക്ക് ആശുപത്രിയിൽ 50 ഓക്‌സിജൻ ബെഡിനുള്ള സൗകര്യമാണുള്ളത്. മംഗൽപാടി, പൂടംകല്ല്, നീലേശ്വരം, തൃക്കരിപ്പൂർ താലൂക്കാശുപത്രി എന്നിവിടങ്ങളിലും 30 ഓക്‌സിജൻ ബെഡുകൾ ഒരുക്കുന്നതിനുള്ള പ്രവൃത്തിയും നടക്കുന്നുണ്ട്.
Read Also: കോഴിക്കോട് കോർപറേഷന്റെ പേരിൽ തൊഴിൽ തട്ടിപ്പ്; അന്വേഷണം തുടങ്ങി