കോഴിക്കോട്: ചികിൽസ വൈകിയെന്ന് ആരോപിച്ചു ഡോക്‌ടറെ മർദ്ദിച്ച സംഭവത്തിൽ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു. ബന്ധുക്കൾ അടക്കം ആറു പേർക്കെതിരെയാണ് കേസെടുത്തത്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്‌റ്റ് പികെ അശോകനാണ് ഇന്നലെ രാത്രി മർദ്ദനമേറ്റത്. സിടി സ്‌കാൻ ലഭിക്കാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
പ്രസവത്തിനിടെ കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് ആശുപത്രിയിൽ വെച്ച് ഒരാഴ്‌ച മുൻപ് മരിച്ചിരുന്നു. മറ്റു ആരോഗ്യപ്രശ്‌നങ്ങൾ കാരണം യുവതി ചികിൽസയിൽ തുടരുകയായിരുന്നു. യുവതിയുടെ സിടി സ്‌കാൻ ഫലം വൈകിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഗൈനക്കോളജിസ്‌റ്റായ അനിത ആയിരുന്നു യുവതിയെ ചികിൽസിച്ചിരുന്നത്.
എന്നാൽ, പ്രകോപിതരായ യുവതിയുടെ ബന്ധുക്കൾ ആശുപത്രിയിൽ ഉണ്ടായിരുന്ന അനിതയുടെ ഭർത്താവ് ഡോ. അശോകനെ ആക്രമിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മുഖത്ത് പരിക്കേറ്റ അശോകനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ബന്ധുക്കൾ ആശുപത്രി കൗണ്ടറിന്റെ ചില്ലും ചെടി ചട്ടികളും ഉൾപ്പടെ നശിപ്പിച്ചിട്ടുണ്ട്. അതേസമയം, അക്രമം നടത്തിയവരെ അറസ്‌റ്റ് ചെയ്‌തില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്ന് ഐഎംഎ അറിയിച്ചിട്ടുണ്ട്.
Most Read: ബ്രഹ്‌മപുരം തീപിടിത്തം; തീ കെടുത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും