കോഴിക്കോട്: ചേവരമ്പലത്തെ ഹോട്ടലിൽ വെച്ച് കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. കോഴിക്കോട് അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവരാണ് അറസ്‌റ്റിലായായത്. കേസിൽ ഉൾപ്പെട്ട കൂട്ടുപ്രതികളായ കോളിയോട്ടുതാഴം കവലയിൽ മീത്തൽ വീട്ടിൽ അജ്‌നാസ്, ഇടത്തിൽതാഴം നടുവിൽ പൊയിൽ വീട്ടിൽ ഫഹദ് എന്നിവരെ ഇന്നലെ രാത്രി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
അജ്‌നാസ് ടിക്‌ടോക് വഴിയാണ് കൊല്ലം സ്വദേശിയായ യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ബുധനാഴ്‌ച കോഴിക്കോട് എത്തിയ യുവതിയെ അജ്‌നാസും ഫഹദും ചേർന്ന് കാറിൽ ചേവരമ്പലത്തെ ഒരു സ്വകാര്യ ഹോട്ടലിൽ എത്തിച്ചിരുന്നു. തുടർന്ന്, മയക്കുമരുന്ന് നൽകിയ ശേഷം യുവതിയെ നാലുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വിവരം. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തുകയും ചെയ്‌തിരുന്നു. അബോധാവസ്‌ഥയിലായ യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു.
പിന്നീട് ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. നടന്നത് ക്രൂര പീഡനമാണെന്നാണ് പോലീസ് നൽകുന്ന വിവരം. മദ്യവും മയക്കുമരുന്നും നൽകി അർധ മയക്കത്തിലാക്കിയായിരുന്നു പീഡനം. യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്‌തമായാതായും പോലീസ് പറഞ്ഞു. മെഡിക്കൽ കോളേജ് അസി. കമ്മീഷണർ കെ സുദർശന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Read Also: മിഠായിത്തെരുവിലെ തീപിടുത്തം; പ്രാഥമിക റിപ്പോർട് ഇന്ന്